ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ഡോഷേറ്റിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തോടെ വൻ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോർട്ട്. കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് ഡച്ച് താരത്തെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമോ എന്ന കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇതുവരെ അന്തിമ തീരുമാനം എത്തിയിട്ടില്ലെങ്കിലും, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് നൽകിയ വാഗ്ദാനം പാലിക്കാത്തതാണ് ഡോഷേറ്റിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായി ചുമതലയേൽക്കുന്ന സമയത്ത് ടീമിന്റെ ഫീൽഡിങ് കോച്ച് പദവി കൂടി ഡോഷേറ്റിന് നൽകുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ മുൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കീഴിൽ ടീമിന്റെ ഭാഗമായിരുന്ന ടി. ദിലീപ്, ഗംഭീർ ചുമതലയേറ്റ ശേഷവും ഫീൽഡിങ് കോച്ചായി തുടരുകയായിരുന്നു.
ചുമതലയേറ്റ് രണ്ട് വർഷം കഴിഞ്ഞിട്ടും തനിക്ക് നൽകിയ ആ വാഗ്ദാനം പാലിക്കപ്പെടാത്തതിലുള്ള കടുത്ത നിരാശയിലാണ് മുൻ നെതർലൻഡ്സ് ബാറ്റർ കൂടിയായ റയാൻ ടെൻ ഡോഷേറ്റ്. ഇടയ്ക്ക് ടീമിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്ന ടി. ദിലീപിനെ വീണ്ടും ഫീൽഡിങ് കോച്ചായി നിലനിർത്തിയതാണ് ഡോഷേറ്റിന്റെ അതൃപ്തി ഇരട്ടിയാക്കിയത്. നിലവിൽ ബാറ്റിങ് പരിശീലകനായി സിതാൻഷു കോട്ടകും ഒപ്പം ബാറ്റർമാരെ നിരീക്ഷിക്കാൻ ഗൗതം ഗംഭീറുമുണ്ട്. പേസർമാരുടെ ചുമതല മോൺ മോർക്കലിനും സ്പിന്നർമാരുടെ ചുമതല സായിരാജ് ബഹുതുലെയ്ക്കുമാണ്. ഡോഷേറ്റിനെ ടീമിലേക്ക് കൊണ്ടുവരുമ്പോൾ ഫീൽഡിങ് കോച്ചിന്റെ ചുമതലയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് ഒരു മുതിർന്ന ബിസിസിഐ വക്താവ് വെളിപ്പെടുത്തി. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായി, മസ്സൂർ അരുൺ കനാഡെ എന്നിവർക്കൊപ്പം ടി. ദിലീപിനെയും മാറ്റാൻ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ത്യൻ ടീമിലെ ഒരു മുതിർന്ന കളിക്കാരന്റെ ശക്തമായ ശുപാർശയെത്തുടർന്ന് ടി. ദിലീപിന് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. ഇതോടെ റയാൻ ടെൻ ഡോഷേറ്റിന് ടീമിൽ കൃത്യമായൊരു പദവി ഇല്ലാത്ത അവസ്ഥയായി മാറുകയും അദ്ദേഹത്തിന്റെ കഴിവും പരിചയസമ്പത്തും കൃത്യമായി വിനിയോഗിക്കാൻ ഇന്ത്യൻ ടീമിന് സാധിക്കാതെ വരികയും ചെയ്തു. ഫീൽഡിങ് കോച്ച് സ്ഥാനം ഇപ്പോഴും ദിലീപ് കൈയാളുന്നതുകൊണ്ട് മാത്രമാണ് ഡോഷേറ്റിന് ഈ ദുരവസ്ഥ ഉണ്ടായതെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഫീൽഡിങ് കോച്ച് പദവിയെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഗൗതം ഗംഭീറിന്റെ കോച്ചിങ് സ്റ്റാഫിൽ ടി. ദിലീപിനോ റയാൻ ടെൻ ഡോഷേറ്റിനോ ഇവരിൽ ഒരാൾക്ക് മാത്രമേ ഇനി ഒന്നിച്ച് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്.










