കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായതോടെ ലോക്ക് ഡൗണുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നടക്കാത്തത് മൂലം ബിഎസ്‌സി നഴ്സിങ് വിദ്യാർഥികൾക്ക് നഷ്ടമായത് ഒരു വർഷം. തൊട്ടു പിന്നിലെ ബാച്ചിൽ ചേർന്ന വിദ്യാർഥികൾക്കൊപ്പമേ ഇവർക്കും കോഴ്സ് പൂർത്തിയാക്കാനാവൂ. രണ്ടു ബാച്ചിന്റെയും പരീക്ഷകൾ ഒരേ സമയം നടന്നില്ലെങ്കിൽ പോലും ബാച്ചുകൾ തമ്മിൽ ഒന്നോ രണ്ടോ മാസം മാത്രമേ വ്യത്യാസമുണ്ടാവൂ.
കേരള ആരോഗ്യ സർവകലാശാലയ്ക്കു കീഴിൽ സംസ്ഥാനത്ത് 250 നഴ്സിങ് കോളജുകളിലായി പഠിക്കുന്ന 6000 വിദ്യാർഥികൾക്കാണ് കോവിഡ് പ്രതിസന്ധി കാരണം നഷ്ടം വന്നത്. 2016 ഓഗസ്റ്റിൽ ക്ലാസ് തുടങ്ങിയ ഇവർ 2020 ഓഗസ്റ്റിൽ കോഴ്സ് പൂർത്തിയാക്കേണ്ടതായിരുന്നു. 2020 ഓഗസ്റ്റ് 17 നു പരീക്ഷ പ്രഖ്യാപിച്ചതാണെങ്കിലും നടത്താനായില്ല.
അതേസമയം, കേരളത്തിനു പുറത്തെ നഴ്സിങ് കോളജുകളിൽ ഇതേ വർഷം പഠനം തുടങ്ങിയവർ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു. ഭൂരിഭാഗം വിദ്യാർഥികളും വിദ്യാഭ്യാസ വായ്പയെടുത്താണു നഴ്സിങ് പഠിക്കുന്നത്. വായ്പാ കാലാവധി 2020 ഓഗസ്റ്റിൽ അവസാനിച്ചു. പിറ്റേ മാസം മുതൽ 3000 രൂപ പലിശ തിരിച്ചടയ്ക്കണം.
ഇതിനു പുറമെയാണ്, കോഴ്സ് കഴിഞ്ഞിട്ടും ഹോസ്റ്റലുകളിൽ തങ്ങേണ്ട അവസ്ഥ. ഒരു മാസത്തെ ഹോസ്റ്റൽ ഫീസ് 5000 രൂപയോളം വരും. പരീക്ഷ എത്രയും വേഗം നടത്താൻ എല്ലാ ശ്രമവും നടത്തിവരികയാണെന്ന് ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
Discussion about this post