തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞ് കേരളത്തിൽ രോഗവ്യാപനനിരക്ക് താണതോടെ അണ്‍ലോക്കിന് കളമൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഇന്നുമുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ജൂണ്‍ ഒന്‍പത് വരെയാണ് ഫലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നതെങ്കിലും ടെസ്റ്റ് പോസ്റ്റിവിറ്റി ( ടി പി ആര്‍ ) കുറയുന്നത് അനുസരിച്ച് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും.
ഇന്നുമുതല്‍ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് അന്‍പത് ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാനാവും. അതേസമയം വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് തുണിക്കടകള്‍, ജുവലറി ഷോപ്പുകള്‍, ബുക്ക് സ്റ്റാള്‍, മറ്റ് സ്റ്റേഷനറി കടകള്‍ എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ മുന്‍ ആഴ്ചയിലേത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുകയുള്ളുവെങ്കിലും, അഞ്ചുമണിവരെ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇരുപത് ശതമാനത്തിലും താഴെ എത്തിയതോടെയാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ കേരളത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ഏറെ ഫലപ്രദമായിരുന്നു എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ മരണനിരക്ക് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാലാണ് ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. ജില്ലവിട്ടുള്ള യാത്രകളിലും അതിനാല്‍ അയവ് വന്നിട്ടില്ല. അതേസമയം തലസ്ഥാനത്ത് ഉള്‍പ്പടെ നല്ലൊരു ശതമാനം പഞ്ചായത്തുകളിലും ടി പി ആര്‍ മുപ്പത് ശതമാനത്തിന് മേല്‍ തുടരുന്നുമുണ്ട്. ഇവിടം അടച്ചിട്ട് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
Discussion about this post