ശ്രീനഗർ : ഓൺലൈൻ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറഞ്ഞത് കശ്മീരിലെ ആറുവയസുകാരിയാണ്. ‘ഇങ്ങനെ ഹോം വർക്ക് തന്നാൽ ഞങ്ങൾ എന്ത് ചെയ്യും..’ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്? ’ അവളുടെ ഈ വാക്കുകൾ രാജ്യമെങ്ങും കേട്ടു. അധ്യാപകർ ഹോം വർക്ക് തരുന്നെന്നും ഇത്രയും വർക്ക് ഞങ്ങളെ പോലുള്ള കൊച്ചുകുട്ടികൾക്ക് തരാതെ വലിയ കുട്ടികൾക്ക് കൊടുക്കണമെന്നും അവൾ ആവശ്യപ്പെട്ടിരുന്നു. വീഡിയോയ്ക്ക് അവസാനം ഞങ്ങൾ എന്ത് ചെയ്യും മോദി സാബ് എന്ന് സങ്കടത്തോടെ പറഞ്ഞാണ് അവൾ വീഡിയോ അവസാനിപ്പിച്ചത്.
ഇപ്പോൾ ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പരാതിയിൽ ഇടപെട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ പുതിയ നയം രൂപീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിർദേശം നൽകി.‘വളരെ മനോഹരമായ പരാതിയാണ്. കുഞ്ഞുങ്ങളുടെ ഹോംവർക്കുകളുടെ ഭാരം കുറയ്ക്കാൻ 48 മണിക്കൂറിനുള്ളിൽ പുതിയ നയം രൂപീകരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ട് . കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ നാളുകൾ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം’ ഗവർണർ ട്വീറ്റ് ചെയ്തു.
ഓൺലൈൻ ക്ലാസ്സിൽ നിന്നും സ്ഥിരമായി കിട്ടുന്ന ഹോംവർക്കിനെ കുറിച്ചായിരുന്നു അവളുടെ പരാതി. ആറു വയസ്സുമാത്രം പ്രായമുള്ള കുട്ടികൾക്ക് ടീച്ചർമാർ ഇത്രയധികം വർക്ക് തരുന്നത് ശരിയാണോ എന്ന് അവൾ ചോദിക്കുന്നു. രാവിലെ മുതൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസ് ഒന്നിനുപുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഉറുദു, ഇ വി എസ് അങ്ങനെ ഉച്ചവരെ നീളും. കൊച്ചുകുട്ടികൾക്ക് ഇത്രയധികം പഠിക്കാൻ നൽകുന്നത് തീരെ ശരിയല്ല എന്നാണ് കുട്ടിയുടെ പക്ഷം. വലിയ കുട്ടികൾക്ക് മാത്രമേ ഇത്രയും പഠിക്കാൻ കൊടുക്കാവൂ എന്നും അവൾ വീഡിയോയിൽ പറയുന്നുണ്ട്.
Discussion about this post