ഡല്‍ഹി: സംസ്ഥാന നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയാക്കി മാറ്റുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു .
‘രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രമേയമാണ് നിയമസഭയില്‍ കൊണ്ടുവന്നത്. ഭരണ – പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് കയ്യടിച്ച് പാസാക്കുന്നു. കേരളത്തില്‍ പ്രതിപക്ഷം ഇല്ലാതായിരിക്കുന്നു. പ്രതിപക്ഷം എന്ന സ്ഥാനത്ത് ഒരു ശൂന്യതയാണ് ഇപ്പോഴുള്ളത്” – ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തതയില്ലായ്മയും ആശയക്കുഴപ്പവുമാണ് വാക്‌സിന്‍ പ്രതിസന്ധിയുടെ കാരണം. അത് മറച്ചുവയ്ക്കാന്‍ മോദി വിരുദ്ധ പ്രചരിപ്പിച്ച് പ്രമേയം കൊണ്ടുവരുന്നു’. അദ്ദേഹം കൂട്ടിച്ചേർത്തു
”ലക്ഷദ്വീപ് വിഷയത്തിലാണ് ആദ്യ പ്രമേയം. തെങ്ങിന്റെ രോഗം മാറാന്‍ മട്ടിയടിച്ചതിനെ കാവിവത്കരണമാണെന്ന് പറയുന്ന ഒരു മുഖ്യമന്ത്രി. ആ വാദത്തിലെ അര്‍ത്ഥ ശൂന്യത ചൂണ്ടിക്കാണിക്കാന്‍ പോലും അവിടെ ഒരാളുമില്ല. അതുകൊണ്ടാണ് പ്രതിപക്ഷം അവിടെ ഇല്ലാതായി എന്ന് താന്‍ പറഞ്ഞത്.
രണ്ടാമത്തെ പ്രമേയം വന്നത് കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നാണ്. മുഖ്യമന്ത്രി പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തേലദിവസം പറഞ്ഞത്. സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുമെന്നാണ്. അല്ലാതെ കേന്ദ്രം തരുമ്പോള്‍ എത്തിച്ചുനല്‍കാമെന്നല്ല. അന്ന് വോട്ട് കിട്ടാന്‍ പച്ചക്കള്ളം പറഞ്ഞു. അതുകഴിഞ്ഞ് ആഗോള ടെന്‍ഡന്‍ വിളിക്കുന്നുവെന്ന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആശയ വ്യക്തതയില്ല.
18-44 വയസ്സുവരെയുള്ള ആകളുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നു. അതോടെ സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ വാങ്ങാന്‍ മടിച്ചു. വാക്‌സിന്‍ സൗജന്യമായി സര്‍ക്കാര്‍ കൊടുക്കുമെങ്കില്‍ സൗകര്യ ആശുപത്രികള്‍ക്ക് വാങ്ങുന്ന വാക്‌സിന്‍ ചെലവാകാതെ കെട്ടിക്കിടക്കും. അതിനാല്‍ അവര്‍ വാങ്ങാന്‍ മടി കാണിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്” മുരളീധരൻ പറഞ്ഞു
”കേന്ദ്രം വിപണിയിലെ മത്സരത്തിന് സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. സഭയില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ നയമില്ലായ്മയും കഴിവുകേടും മറച്ചുവയ്ക്കാനാണ് മോദി വിരുദ്ധത അഴിച്ചുവിടുകയാണ്. ആേരാഗ്യമന്ത്രി കാര്യങ്ങള്‍ പഠിച്ചുവേണം നിയമസഭയില്‍ സംസാരിക്കാന്‍.
ആശുപത്രികളിലെ ചികിത്സ നിരക്കിനെതിരെ സ്വകാര്യ ആശുപത്രികള്‍ കോടതിയില്‍ പോയിരിക്കുകയാണ്. പരിശോധന ഉപകരണങ്ങളുടെ നിരക്ക് വ്യക്തമല്ല. പിപിഇ കിറ്റ് അടക്കമുള്ളവയുടെ വില കൂടി. അശാസ്ത്രീയമായി ആശുപത്രികളുടെ നിരക്ക് പ്രഖ്യാപിച്ചത് ചികിത്സയെ ബാധിക്കുന്നു. അത് മരണനിരക്ക് കൂട്ടുന്നു. വിദഗ്ധ പരിശോധനകള്‍ കൂടാതെയാണ് നിരക്ക് പ്രഖ്യാപനം. ജനങ്ങളെ ചൂഷണത്തിന് ഇരയാക്കരുത്. എന്നാല്‍ അവര്‍ക്ക് നല്ലചികിത്സ ലഭ്യമാക്കണം. എന്നാല്‍ ഇവിടെ കയ്യടി വാങ്ങാന്‍ നിരക്ക് പ്രഖ്യാപിക്കുകയും അത് നടപ്പാക്കാന്‍ ഒന്നും ചെയ്യാതിരിക്കുകയുമാണ് ഇവിടുത്തെ കോവിഡ് നയം.
കേന്ദ്ര പദ്ധതികളെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തി. പാവപ്പെട്ടവര്‍ക്ക് കിട്ടേണ്ട ഭവന പദ്ധതി അട്ടിമറിച്ചു. നിര്‍ഭയ, സ്ത്രീ സുരക്ഷ, ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി എല്ലാം അട്ടിമറിച്ചു. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യജീവികളില്‍ നിന്നുള്ള സംരക്ഷണത്തിനുള്ള ഫണ്ടിന്റെ പകുതി പോലും ചെലവഴിച്ചില്ല. മോദി വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഈ ഫണ്ടുകള്‍ ചെലവഴിച്ചില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി എത്ര തവണ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി എത്ര തവണ പങ്കെടുത്തുവെന്ന് പറയണം. സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് നരേന്ദ്ര മോദിയല്ല, പിണറായി വിജയനാണ്.
എല്ലാത്തിനും കയ്യടിക്കുന്ന ഒരു പ്രതിപക്ഷമാണ് നിയമസഭയിലുള്ളത്. കോവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു എന്ന ഗുരുതരമായ വിഷയം അവതരിപ്പിച്ചിട്ടും ഒരു ചര്‍ച്ച നടന്നില്ല. പകരം ആരോഗ്യമന്ത്രി എഴുന്നേറ്റ് അത് പൂര്‍ണ്ണമായും നിഷേധിച്ചു. പ്രതിപക്ഷത്തെ അടച്ചാക്ഷേപിച്ചു. എന്നിട്ടും ഒന്ന് ഇറങ്ങിപ്പോകാനുള്ള ധൈര്യമെങ്കിലും കാണിക്കേണ്ടേ. ഓൺലൈൻ വിദ്യാഭ്യാസത്തിലെ അപര്യാപ്തതയെ കുറിച്ച് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയില്ല. മന്ത്രിമാരുടെ മറുപടി കേട്ടിട്ട് പ്രതിപക്ഷം സഭയില്‍ ഇരിക്കുന്നു” അദ്ദേഹം പറഞ്ഞു
പ്രതിപക്ഷ നേതാവ് എല്ലാം ചൂണ്ടിക്കാണിക്കുന്ന ചൂണ്ടല്‍ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ നേതാവ് ദിവസം മൂന്നു നേരം മരുന്നു കഴിക്കുന്നതുപോലെയാണ് മോദിയെ വിമര്‍ശിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രതിപക്ഷ നേതാവിനെ മാതൃകയാക്കണം. നേമത്ത് ബി.ജെ.പിയെ തോല്‍പ്പിച്ചതാരാണെന്ന അവകാശത്തിനുള്ള മത്സരമാണ് നടക്കുന്നത്. മുസ്ലീം ജിഹാദി വോട്ട് നിലനിര്‍ത്താനും തിരിച്ചുപിടിക്കാനുമുള്ള മത്സരമാണ് നിയമസഭയില്‍ നടക്കുന്നത്. അതിനുള്ള വേദിയാണോ നിയമസഭയെന്നും മുരളീധരന്‍ ചോദിക്കുന്നു.
Discussion about this post