ഡൽഹി : ട്വിറ്ററിനെതിരെയുള്ള കടുത്ത നിലപാടിന്റെ ഭാഗമായി കേസെടുക്കാനാണ് ആലോചനയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചന നൽകി. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും, ട്വിറ്ററിന് നല്കിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഐടി നിയമപ്രകാരം ഇലക്ട്രോണിക്സ് ആന്‍റ് ഐടി മന്ത്രാലയമാണ് പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ അവസാന അവസരം നല്‍കി ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുവരെ മന്ത്രാലയത്തിന്‍റെ നോട്ടീസുകള്‍ക്ക് ട്വിറ്റർ പ്രതികരണം നടത്തിയില്ലെന്നും, ഈ നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നും കത്തിലുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്. മറുപടി അനുസരിച്ചായിരിക്കും തുടര്‍ മറുപടികള്‍ എന്നും നോട്ടീസില്‍ കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ടീസിന് മറുപടി നല്‍കാത്ത പക്ഷം ട്വിറ്ററിന് സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമെന്നാണ് നോട്ടീസ് പറയുന്നത്.
ബുധനാഴ്ച ദില്ലി ഹൈക്കോടതിയും സര്‍ക്കാരിന്‍റെ ഐടി നയങ്ങള്‍ അനുസരിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കോടതിയില്‍ ട്വിറ്റര്‍ ഉറപ്പും നല്‍കിയിരുന്നു.
Discussion about this post