കൊല്ലം: സമൂഹ മാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കാമുകൻ തീകൊളുത്തിയ യുവതി മരിച്ചു. കൊല്ലം ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലപ്പെട്ട ആതിര ഇൻസ്റ്റഗ്രാമിൽ അടിക്കടി വീഡിയോ ഷെയർ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചൊവ്വാഴ്ച വൈകിട്ട് ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷാനവാസും ചികിത്സയിലാണ്.
ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ആദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ഇരുവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അഞ്ചല്‍ സിഐ സൈജു നാഥിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
ആതിര നേരത്തെ ടിക് ടോക്കില്‍ സജീവമായിരുന്നു. സമൂഹമാധ്യമത്തില്‍ ഇപ്പോഴും വീഡിയോകള്‍ ചെയ്തിരുന്നു. മറ്റുചില പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ഷാനവാസ് പലപ്പോഴും ആതിരയെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ആതിരയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ശരീരമാസകലം തീപടര്‍ന്ന് വീടിനുള്ളില്‍ ഓടുന്ന ആതിരയെയാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post