ശ്രീനഗർ: ദുരിതകാലത്ത് കശ്മീരി ജനതക്ക് കൈത്താങ്ങുമായി സൈന്യം. ശ്രീനഗറിൽ 50 കിടക്കകളുള്ള ആശുപത്രി നിർമ്മിച്ചു നൽകി. പത്ത് വെന്റിലേറ്ററുകളും ഇരുപത് ഓക്സിജൻ കിടക്കകളും ആശുപത്രിയിൽ സൈന്യം സജ്ജമാക്കി.
ഫിസിഷ്യൻ, നഴ്സിംഗ് ഓഫീസർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എക്സ്-റേ ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റുമാർ, ഡിസ്പെൻസറി സ്റ്റാഫ് എന്നിവരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ബ്രിഗേഡിയർ സി ജി മുരളീധരൻ അറിയിച്ചു. പൊതുജനങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന ആശുപത്രിയിൽ വിമുക്ത ഭടന്മാർക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ജമ്മു കശ്മീരിൽ കൊവിഡ് വ്യാപനം കുറയുകയാണ്. പ്രതിദിനം 13,000 രോഗികൾ വരെ ഉണ്ടായിരുന്നിടത്ത് ഇന്ന് 2,500 പോസിറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനം മാത്രമാണെന്നും ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഐജാസ് ആസാദ് പറഞ്ഞു.










