ആലത്തൂർ : രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ ആലത്തൂർ പഞ്ചായത്ത് മുൻ അധ്യക്ഷനും സിപിഎം നേതാവുമായ എം.എ. നാസർ, പഞ്ചായത്ത് അംഗം നജീബ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടു മൂന്നോടെ ആലത്തൂർ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം.
ടൗണിലുളള തന്റെ ഓഫിസിലേക്കു പോകുകയായിരുന്നു എംപി.വഴിയിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ഹരിതകർമ സേനാംഗങ്ങൾക്കു സമീപം വാഹനം നിർത്തി അവരുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ച് അന്വേഷിച്ചു മടങ്ങുമ്പോൾ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.
കാറിൽ കയറാൻ തുടങ്ങുമ്പോൾ പഞ്ചായത്ത് അംഗം നജീബ്, ‘പട്ടി ഷോ നിർത്താറായില്ലേ’ എന്നു ചോദിച്ച് പരിഹസിച്ചെന്നും തങ്ങളുടെ സ്ഥലത്തെ കാര്യം തങ്ങൾ നോക്കിക്കൊളാമെന്നും എംപി ഇടപെടേണ്ട കാര്യമില്ലെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.
ഇതിനിടെ സ്ഥലത്തെത്തിയ പഞ്ചായത്ത് മുൻ അധ്യക്ഷൻ ‘ഇനി ഇവിടെ കാലു കുത്തിയാൽ കയ്യും കാലും വെട്ടുമെന്ന്’ എംപിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. തുടർന്നു നടപടി ആവശ്യപ്പെട്ട് എംപി റോഡിൽ കുത്തിയിരുന്നു. ആലത്തൂർ പൊലീസ് സ്ഥലത്തെത്തി. സഞ്ചാര സ്വാതന്ത്ര്യവും പ്രവർത്തനവും തടസ്സപ്പെടുത്തുകയും പൊതുജനമധ്യത്തിൽ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെയും തുടർ സംരക്ഷണം ആവശ്യപ്പെട്ടുമാണ് എംപി പരാതി നൽകിയത്. എംപിയോടൊപ്പം കെപിസിസി അംഗം പാളയം പ്രദീപുമുണ്ടായിരുന്നു.
രമ്യ ഹരിദാസ് എംപിയെ അപമാനിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ നജീബിനോടും മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെടുകയാണുണ്ടായതെന്നും നാസർ പറഞ്ഞു. വധഭീഷണി മുഴക്കിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു.
രമ്യാ ഹരിദാസ് എംപിയെ വഴിയിൽ തടഞ്ഞു ഭീഷണിപ്പെടുത്തിയതിൽ പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ പ്രതിഷേധിച്ചു. രമ്യയുടെ നേരെയുണ്ടായ അതിക്രമം ഒരു രാഷ്ട്രീയ പാർട്ടിയുടെ അധഃപതനമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സിപിഎമ്മിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. രമ്യ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ട. പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
Discussion about this post