ഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്ന വാക്സീനായ കോവിഷീൽഡിന്റെ രണ്ടു ഡോസുകളും തമ്മിലുള്ള ഇടവേള കുറയ്ക്കണോയെന്ന പരിശോധിക്കുകയാണ് ഇന്ത്യ. പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. ഇടവേള 8 ആഴ്ചയാക്കി കുറയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. കാര്യങ്ങളിൽ വ്യക്തത വന്നാൽ കേന്ദ്ര കോവിഡ് വിദഗ്ധ സമിതി (എൻഇജിവിഎസി – നാഷനൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സീൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ്–19) ഇക്കാര്യത്തിൽ തീരമാനമെടുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
യുകെയിലെ പഠനം മുൻനിർത്തി മേയ് 13നാണ് കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 6 മുതൽ 12 ആഴ്ച വരെയായാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനു മൂന്നു ദിവസങ്ങൾക്കുശേഷം യുകെ 50 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഈ ഇടവേള എന്നത് 12 ആഴ്ചയിൽനിന്ന് 8 ആഴ്ചയാക്കി കുറച്ചിരുന്നു. വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഇടവേള കുറയ്ക്കുന്നതാണ് നല്ലതെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
തിങ്കളാഴ്ച യുകെയിലെ പബ്ലിക് ഹെൽത് ഇംഗ്ലണ്ട് പുറത്തുവിട്ട ഡേറ്റ അനുസരിച്ച് ഓക്സ്ഫഡ് – അസ്ട്രാസെനക വാക്സീന്റെ (കോവിഷീൽഡ് എന്ന പേരിലാണ് ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്സീൻ നിർമിക്കുന്നത്) രണ്ടു ഡോസ് എടുത്തവരിൽ 92% പേരും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഒരു ഡോസ് മാത്രം എടുത്തവരിൽ 71% പേർ മാത്രമാണ് രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടാത്തത്.
ഇതിനു പിന്നാലെ 40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ യുകെ തീരുമാനിക്കുകയായിരുന്നു. 8 ആഴ്ചയാക്കി കുറയ്ക്കാനാണ് സാധ്യത. സ്കോട്‌ലൻഡ് മേഖലയിൽ ഇന്നലെ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം പുറത്തുവന്നിരുന്നു. എന്നാൽ ഇംഗ്ലണ്ട് മേഖലയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. യുകെയിലെ മുതിർന്ന പൗരന്മാരിൽ 56% പേരും വാക്സീൻ രണ്ടു ഡോസും എടുത്തിട്ടുണ്ട്. 78% പേർ ഒരു ഡോസും സ്വീകരിച്ചിട്ടുണ്ട്.
Discussion about this post