കൊച്ചി : സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ‘അശ്വതി അച്ചു’ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭ സഹോദരി രമ്യഎന്നിവരുടെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അശ്വതി ശ്രീകുമാർ എന്ന സ്ത്രീയാണ് ഇതിന് പിന്നിൽ. പ്രഭയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ ഫലമായി ശൂരനാട് പൊലീസാണ് അശ്വതിയെ പിടികൂടി നിയമത്തിന് മുന്നിൽ എത്തിച്ചത്.
ആ പോരാട്ടത്തിന്റെ കഥയും ഇരയായതും പ്രഭ പങ്കുവയ്ക്കുന്നു:-
”2015 മുതൽ സമൂഹമാധ്യമം ഉപയോഗിക്കുന്നയാളാണ് ഞാൻ. അന്നുമുതൽ ഞാൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആ ക്രമത്തില്‍ തന്നെയാണ് വ്യാജ ഐഡികളില്‍ അവരിട്ടിരിക്കുന്നത്. ഏഴോളം ഐഡികളാണ് അത്തരത്തിൽ ശ്രദ്ധയിൽപ്പെട്ടത്. ഈ ഐഡികളിൽനിന്ന് പലരുമായി ബന്ധപ്പെടുകയും ചാറ്റിങ്ങിലൂടെ സൗഹൃദത്തിലാകുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഇക്കാര്യം വ്യക്തമാക്കി ഞാൻ എന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ഇട്ടു. ഇത് എന്റെ ചില സുഹൃത്തുക്കളെക്കൊണ്ട് ഷെയർ ചെയ്യിച്ചു.
അങ്ങനെ ഒരു പോസ്റ്റിലാണ് എന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരാൾ കമന്റ് ചെയ്തത്. അവരോട് സംസാരിക്കുമ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. അനുശ്രീ അനു, അശ്വതി അച്ചു തുടങ്ങിയ പേരുകളിലാണ് ഐഡികൾ. ചിലതിൽ എന്റെ ചേച്ചി രമ്യയുടെ ഫോട്ടോകളാണ് ഇട്ടിരിക്കുന്നത്. ചേച്ചി എനിക്ക് മുൻപേതന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ആളാണ്. 2015–ന് മുൻപുതന്നെ ഇവർ ഈ പരിപാടി തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായി. ചേച്ചിയുടെയും പിന്നീട് എന്റെയും ചിത്രങ്ങളുപയോഗിച്ച് നിരവധി ഐഡികൾ ഉണ്ടാക്കിയിട്ടുണ്ട്. ഫാമിലി ഫോട്ടോ വരെ എടുത്തുകൊണ്ട് പോയിട്ടുണ്ട്.
വളരെ വിശ്വസനീയമായ രീതിയിൽ കൃത്യമായ ഇടവേളകളിലാണ് ഇവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. കാണുന്നവർ ഇത് വ്യാജ ഐഡിയാണെന്ന് ഒരിക്കലും ധരിക്കില്ല. ഇവർ നന്നായി ക്ഷമയോടെ കാത്തിരുന്ന് ആൾക്കാരെ നന്നായി പഠിച്ചതിന് ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ചിലരോട് പ്രണയമാണെങ്കിൽ ചിലരോട് കഥന കഥകളൊക്കെ പറഞ്ഞാകും വലയിൽ വീഴ്ത്തുക. പിന്നീട് ബാങ്ക് അക്കൗണ്ട് കൈമാറി പണം തട്ടും.
അശ്വതി അച്ചു എന്ന പേരിലാണ് കൂടുതൽ തട്ടിപ്പ്. പലരും ഈ സ്ത്രീയെ നേരിട്ട് കണ്ടിട്ടുണ്ട്. കാരണം ചാറ്റിലൂടെ പറയുക പണം വാങ്ങാൻ ബന്ധുവാണ് എത്തുക എന്നായിരിക്കും. എന്നിട്ട് ഇവർ തന്നെ എത്തി പണം വാങ്ങും. എന്തായാലും ഇതിനെല്ലാം പിന്നിൽ ഇവർ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
പലതരം കഥകൾ മെനയാൻ ഇവർ മിടുക്കിയാണ്. പക്ഷേ സാങ്കേതികമായി ഇവർക്ക് വലിയ അറിവില്ല. എന്നാൽ ബോട്ടീം എന്ന ആപ് ഉപയോഗിച്ച് വിദേശത്തുള്ളവരിൽനിന്നുവരെ ലക്ഷങ്ങളോളം പണം തട്ടി. ഇവർക്ക് സാങ്കേതികമായ സഹായം മറ്റാരോ ആണ് നൽകുന്നത് എന്ന് ഉറപ്പാണ്. ഇവരുടെ തട്ടിപ്പ് ഞാൻ അറിഞ്ഞെന്ന് മനസ്സിലാക്കി ഇവർ എന്നെ പലതരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയ ഞാൻ ആദ്യം സൈബർ സെല്ലിലാണ് പരാതിപ്പെട്ടത്. പക്ഷേ നിർഭാഗ്യം എന്നു പറയട്ടെ, വളരെ മോശം പ്രതികരണമാണ് അവിടെ നിന്ന് ലഭിച്ചത്. പരാതിയോട് അവർ മുഖംതിരിച്ചു. അവർ ചോദിക്കുന്നത് എന്തിനാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും പ്രൊഫൈൽ ലോക് ചെയ്തൂടെ എന്നുമൊക്കെയാണ്. ആവശ്യക്കാർ ഞങ്ങളായതുകൊണ്ട് അതിനൊന്നും മറുപടി നൽകിയില്ല. അവർ പിന്നീട് കേസ് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
അവിടെനിന്നും പ്രതികരണം ഒന്നുമുണ്ടായില്ല. ബാങ്ക് അക്കൗണ്ടിൽ ശൂരനാട് ആണ് വിലാസം നല്‍കിയിരുന്നത്. അതുപ്രകാരം ശൂരനാട് പൊലീസിൽ പരാതി കൊടുത്തതോടെയാണ് നടപടി വേഗത്തിലായത്. അവർ നാടുവിടുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ലോക്ഡൗണായിട്ടും സത്യവാങ്മൂലം എഴുതി കൊച്ചിയിൽനിന്ന് ശൂരനാട്ടേക്ക് കാറിൽ തിരിച്ചു. സ്റ്റേഷനിലെത്തിയപ്പോഴേക്കും അവർ പ്രതിയെ പിടികൂടിയിരുന്നു.
പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് കേസ്. ഇപ്പോൾ അവരെ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്. എന്തായാലും ഇതാണ് സത്യാവസ്ഥയെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ സാധിച്ചല്ലോ. നമ്മുടെ സൈബർ സംവിധാനത്തിന്റെ തകരാറുകൊണ്ടാണ് ഇത്തരം കെണിയിൽ വീഴുന്നവർ അത് തുറന്നു പറയാൻ മടി കാണിക്കുന്നത്. ഞാൻ എന്തായാലും ഇതിനെതിരെ പോരാടാൻ തന്നെ ഉറച്ചിരിക്കുകയാണ്’’– സധൈര്യം പ്രഭ പറയുന്നു.
Discussion about this post