മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്.
ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.
ശ്രീനാരായണഗുരുവിന്റെ അനശ്വര ജീവിതവും ദര്‍ശനങ്ങളും സന്ദേശങ്ങളും അപഗ്രഥനാത്മകമായി ആവിഷ്കരിക്കുന്ന കാവ്യമാണ് ഗുരുപൗര്‍ണ്ണമി.
1948 മേയ് 3-ന് മേടമാസത്തിലെ ചതയം നക്ഷത്രത്തിൽ കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ആണ് ജനനം. പരേതരായ ഷഡാനനൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു.
1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ നിലവിലെ സംസ്ഥാന പ്രസിഡണ്ടാണ് ഇദ്ദേഹം. തൃശ്ശൂർ വിവേകോദയം സ്കൂൾ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്.
Discussion about this post