ഡൽഹി: വിഘടനവാദി നേതാവ് ഷബീർ ഷായുടെ ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജമ്മു കശ്മീരിൽ അട്ടിമറി നടത്താൻ പ്രതി പാകിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി ഇഡി കോടതിയിൽ അറിയിച്ചു.
ഭീകരവാദികൾക്ക് വേണ്ടി ഷബീർ ഷാ ധനസമാഹരണം നടത്തി. നിരോധിത ഭീകര സംഘടനയായ ജമാ അത്ത് ഉദ്ദവയുമായും തലവൻ ഹാഫീസ് സയീദുമായും ഷബീർ ഷാ നിരന്തരം ബന്ധം പുലർത്തിയിരുന്നു. ജമ്മുവിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി കുടുംബസമേതം പാകിസ്ഥാനിലേക്ക് കടന്ന മുഹമ്മദ് ഷാഫി ഷായറുമായും ഷബീർ ഷാ ബന്ധം പുലർത്തിയിരുന്നതായി ഇഡി കോടതിയിൽ വ്യക്തമാക്കി.
ഭീകരവാദ പ്രവർത്തനങ്ങൾക്കായി 2005ൽ കള്ളപ്പണം വെളുപ്പിച്ചതായിരുന്നു ഷബീർ ഷായുടെ പേരിലുള്ള ആദ്യ കേസ്. 2007ൽ രജിസ്റ്റർ ചെയ്ത കേസിൽ 2017ലായിരുന്നു ഇയാൾ അറസ്റ്റിലായത്. തുടർന്ന് ഹാഫീസ് സയീദ് ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019ൽ എൻ ഐ എ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഹാഫീസ് സയീദുമായി ബന്ധപ്പെട്ട കേസിൽ ഷബീർ ഷായ്ക്ക് പുറമെ മസ്രത് ആലം, ആസിയ അന്ദ്രാബി എന്നീ വിഘടനവാദി നേതാക്കളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Discussion about this post