കണ്ണൂർ : തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ കള്ളക്കടത്തു സ്വർണമടങ്ങിയ നയതന്ത്ര പാഴ്സൽ തടഞ്ഞുവച്ചതു മുതൽ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നിരന്തരം വിളിച്ചിരുന്നുവെന്നു സ്വർണക്കടത്തു കേസിൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് ആരോപിച്ചു.
സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണിനു പുറമേ, ജന്മദിന സമ്മാനങ്ങളായി ലാപ്ടോപ്, 2 വാച്ച് എന്നിവയും ശിവശങ്കറിനു സ്വപ്ന നൽകിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. 2020 ജൂലൈ ഒന്നിനാണു പാഴ്സൽ തടഞ്ഞത്. ജൂലൈ 12നു ബെംഗളൂരുവിൽ വച്ച് സ്വപ്ന എൻഐഎയുടെ പിടിയിലാകുന്നതു വരെ ശിവശങ്കർ അവരെ നിരന്തരം വിളിച്ചിരുന്നു.
”അറസ്റ്റ് ഭയന്നു ബെംഗളൂരുവിലേക്കു സ്വപ്നയും കുടുംബവും യാത്ര ചെയ്യുന്നതിനിടെ, സ്വപ്നയെ വാട്സാപ് വഴി ശിവശങ്കർ വിളിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സന്ദീപിന്റെ മൊഴിയിലുണ്ട്. സ്വപ്നയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ ശിവശങ്കർ പങ്കെടുത്തിട്ടുണ്ട്. കോൺസൽ ജനറലിന്റെ സംശയകരമായ ചില ഇടപാടുകളെപ്പറ്റി അറിഞ്ഞ ഏക വ്യക്തി സ്വപ്നയാണെന്നതിനാലാണ് അവർക്കു കോൺസുലേറ്റിലെ ജോലി രാജിവയ്ക്കേണ്ടി വന്നതെന്നു ശിവശങ്കറിന്റെ മൊഴിയുണ്ട്. ഇത്തരം ഇടപാടുകൾ സ്വപ്നയിലൂടെ തന്റെ പിൻഗാമി അറിയരുതെന്നു കോൺസൽ ജനറലിനു നിർബന്ധമുണ്ടായിരുന്നു. എല്ലാ വിശദാംശങ്ങളും ശിവശങ്കറിനോടു സ്വപ്ന പങ്കുവച്ചിരുന്നു.
നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നു. കോൺസുലേറ്റ് വഴി കള്ളക്കടത്തു നടക്കുന്നതായി സംസ്ഥാന ഇന്റലിജൻസിനു വിവരമുണ്ടെന്നും സൂക്ഷിക്കണമെന്നും തങ്ങളോടു ശിവശങ്കർ പറഞ്ഞതായി സ്വപ്നയും സരിത്തും മൊഴി നൽകിയിട്ടുണ്ട്. കള്ളക്കടത്തു നിർത്തിയാൽ വിദേശത്തെ സ്റ്റാർട്ടപ്പിൽ ജോലി ശരിയാക്കിത്തരാമെന്നു ശിവശങ്കർ വാഗ്ദാനം നൽകിയതായും സരിത്തിന്റെ മൊഴിയിലുണ്ട്.
സാനിറ്ററിവെയർ ഡീലർഷിപ് ശരിയാക്കാമെന്നു ശിവശങ്കർ സരിത്തിനു വാഗ്ദാനം നൽകിയെന്ന മൊഴി മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനും ശരിവയ്ക്കുന്നു. അതേസമയം, കോൺസുലേറ്റിൽ ചില രഹസ്യ ഇടപാടുകൾ നടക്കുന്നുവെന്നു സ്വപ്ന സൂചിപ്പിച്ചതല്ലാതെ കോൺസുലേറ്റ് വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണു ശിവശങ്കറിന്റെ മൊഴി”– നോട്ടിസിൽ പറയുന്നു.
Discussion about this post