ഡൽഹി: ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ. ‘ഈ പുണ്യദിനത്തിൽ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹനീയമായ ആദർശങ്ങളും സമ്പന്നമായ ചിന്തകളും ജനങ്ങളെ സേവിക്കാനുള്ള അഭിവാഞ്ചയും ഞങ്ങളെ തുടർന്നും പ്രചോദിപ്പിക്കും. ദേശീയോദ്ഗ്രഥനത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല‘. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
‘സാംസ്കാരിക ദേശീയതയുടെ ശിൽപ്പിയായിരുന്നു ഡോക്ടർ ശ്യാമപ്രസാദ് മുഖർജി. മാതൃഭാഷ അധ്യയന മാധ്യമമാക്കണം എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. അധികാരത്തിന് വേണ്ടിയല്ല, മറിച്ച് രാഷ്ട്ര പുനർനിർമ്മാണത്തിന് വേണ്ടിയാണ് അദ്ദേഹം ജനസംഘം സ്ഥാപിച്ചത്. രാജ്യത്തിന്റെ പ്രതിച്ഛായക്കും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം എല്ലാം ത്യജിച്ചു. അദ്ദേഹം പുനർവിഭജനത്തിൽ നിന്നും ഇന്ത്യയെ സംരക്ഷിച്ചു. അദ്ദേഹത്തിന്റെ ത്യാഗവും സമർപ്പണവും ആദർശങ്ങളും വരാനിരിക്കുന്ന തലമുറകളേയും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. മഹാനായ ആ ദേശസ്നേഹിക്ക് ബലിദാന ദിനത്തിൽ അഭിവാദ്യങ്ങൾ‘. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
’68 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമായിരുന്നു ശ്യാമപ്രസാദ് മുഖർജി ശ്രീനഗറിൽ വെച്ച് ദുരൂഹമായ സാഹചര്യത്തിൽ അന്ത്യശ്വാസം വലിച്ചത്. 1953 മെയ് 11ന് ജമ്മു കശ്മീരിലെ കത്വയിൽ വെച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഈ പുണ്യദിനത്തിൽ അദ്ദേഹത്തെ വിനയപൂർവ്വം സ്മരിക്കുന്നു.‘ ഇതായിരുന്നു കേന്ദ്ര മന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗിന്റെ ട്വീറ്റ്.
ജവഹർലാൽ നെഹ്രുവിന്റെ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന ശ്യാമപ്രസാദ് മുഖർജിയായിരുന്നു 1951ൽ ഭാരതീയ ജനതാ പാർട്ടിയുടെ ആശയ മാതൃസംഘടനയായ ഭാരതീയ ജനസംഘം സ്ഥാപിച്ചത്. ലിയാഖത് അലി ഖാനുമായുള്ള ഡൽഹി ഉടമ്പടിയിൽ പ്രതിഷേധിച്ച് 1950 ഏപ്രിൽ 6ന് അദ്ദേഹം നെഹ്രു മന്ത്രിസഭയിൽ നിന്നും രാജി വെച്ചു. പിന്നീട് 1951 ഒക്ടോബർ 21ന് ഭാരതീയ ജനസംഘം സ്ഥാപിച്ച അദ്ദേഹം പാർട്ടിയുടെ സ്ഥാപക പ്രസിഡന്റായി.
1953ൽ കശ്മീർ സന്ദർശിക്കാൻ പോയ അദ്ദേഹത്തെ മെയ് 11ന് അറസ്റ്റ് ചെയ്തു. തുടർന്ന് ജൂൺ 23ന് തടവിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരണപ്പെടുകയായിരുന്നു.
Discussion about this post