സൂറത്ത്: മോദി സമുദായത്തിനെതിരായ വിദ്വേഷ പരാമർശത്തിന്റെ പേരിൽ നിയമ നടപടി നേരിടുന്ന വയനാട് എം പി രാഹുൽ ഗാന്ധി ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. ബിജെപി എം എൽ എ പൂർണേഷ് മോദി ഫയൽ ചെയ്ത ക്രിമിനൽ അപകീർത്തി കേസിൽ ഹാജരാകാൻ കോടതി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മൊഴി നൽകാനാണ് രാഹുൽ കോടതിയിൽ എത്തിയത്.
തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ചായിരുന്നു രാഹുലിന്റെ വിദ്വേഷ പരാമർശം. കള്ളന്മാർക്കെല്ലാം മോദി എന്ന ഉപനാമമാണെന്നായിരുന്നു അന്ന് രാഹുൽ പറഞ്ഞത്. ഇത് മോദി സമുദായത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളാണ് രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ വിവാദ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
Discussion about this post