ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനും ഉന്നത ലഷ്കർ കമാൻഡറും കൊല്ലപ്പെട്ടു. ലഷ്കർ ഇ ത്വയിബ കമാൻഡർ അബ്രാറാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വധം സൈന്യം സ്ഥിരീകരിച്ചു.
ദേശീയ പാതയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ജമ്മു കശ്മീർ പൊലീസും സി ആർ പി എഫും നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനയ്ക്കിടെ തടഞ്ഞു നിർത്തിയ ഒരു വാഹനത്തിൽ ഉണ്ടായിരുന്നവരോട് സുരക്ഷാ സേന തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു.
ഈ സമയം പിൻസീറ്റിൽ ഇരുന്നയാൾ ഒരു ബാഗ് തുറന്ന് ഗ്രനേഡ് കൈയ്യിലെടുത്തു. അതിവേഗം പ്രവർത്തിച്ച സുരക്ഷാ സേന ഇയാളെ പിടികൂടി. ഡ്രൈവറോടൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇയാൾ ലഷ്കർ കമാൻഡർ അബ്രാർ ആണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു.
പിടിയിലായവരിൽ നിന്നും ഒരു തോക്കും ഗ്രനേഡുകളും കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മൽഹൂറയിലെ ഒരു വീട്ടിൽ എ കെ 47 ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ഇയാൾ വിവരം നൽകി. തുടർന്ന് ആയുധം കണ്ടെടുക്കാൻ അബ്രാറിനൊപ്പം മൽഹൂറിലെത്തിയ സുരക്ഷാ സേനക്ക് നേരെ വീട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്ന പാക് ഭീകരൻ നിറയൊഴിച്ചു.
വെടിവെപ്പിൽ മൂന്ന് സി ആർ പി എഫ് ജവാന്മാർക്കും അബ്രാറിനും പരിക്കേറ്റു. പരിക്കേറ്റവരെ സംഭവ സ്ഥലത്ത് നിന്നും മാറ്റിയ ശേഷം സൈന്യം വീട് വളഞ്ഞു. തുടർന്ന് ജമ്മു കശ്മീർ പൊലീസും സൈന്യവും സി ആർ പി എഫും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാക് ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിനിടെ സാരമായി പരിക്കേറ്റ ലഷ്കർ കമാൻഡർ അബ്രാറും പിന്നീട് കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും രണ്ട് എ കെ 47 തോക്കുകൾ കണ്ടെടുത്തു. നിരവധി സൈനികരുടെയും സാധാരണക്കാരുടെയും കൊലപാതകങ്ങളിൽ പങ്കാളിയാണ് കൊല്ലപ്പെട്ട അബ്രാറെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Discussion about this post