ജമ്മു: ജമ്മുവിൽ ഇന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജമ്മുവിൽ ഡ്രോൺ കണ്ടെത്തുന്നത്. സുഞ്ച്വാന്‍ സൈനികത്താവളത്തിനു സമീപം പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഡ്രോൺ കണ്ടത്.
അതേസമയം ഞായറാഴ്ച നടന്ന ജമ്മു ഡ്രോൺ ആക്രമണ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എക്ക് കൈമാറി. ജൂൺ 27ന് ഇരട്ട സ്ഫോടനമുണ്ടായ ശേഷം ജമ്മു കശ്മീർ പൊലീസിനും എൻ എസ് ജിക്കും ഒപ്പം എൻ ഐ എയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കേസിൽ ഇന്ന് തന്നെ എൻ ഐ എ എഫ് ഐ ആർ രജിസ്റ്റർ ചെയ്തേക്കും.
കേസിൽ യുഎപിഎ ചുമത്തി ജമ്മു കശ്മീർ പൊലീസ് നേരത്തെ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നു. കൃത്യമായ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ വ്യോമ കേന്ദ്രങ്ങളെ ആക്രമിച്ച് ദേശ സുരക്ഷയെ വെല്ലുവിളിക്കാനാണ് ആക്രമണം നടത്തിയത് എന്നും കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ ആർ ഡി എക്സ് ഉപയോഗിച്ചതായും സൂചനയുണ്ട്.
ആക്രമണം നടത്തിയതു പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന ലഷ്കറെ തയിബ ആണെന്നാണു പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Discussion about this post