മൂന്നാര്‍: യൂട്യൂബ് വ്ലോഗര്‍ സുജിത് ഭക്തനെതിരെയും ഡീന്‍ കുര്യാക്കോസ് എം.പിയ്ക്കുമെതിരെയും പൊലീസ് കേസെടുത്തു. ഒരു കോവിഡ് രോഗിപോലുമില്ലാത്ത മൂന്നാറിലെ ഇടമലക്കുടിയിലേക്ക് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വ്ലോഗറും എം.പിയും നടത്തിയ ‘വിനോദയാത്ര’ വിവാദത്തിലായി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി കോവിഡിനെ അകറ്റി നിര്‍ത്തിയത്.
അവിടേക്കാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ‘വിനോദയാത്ര’ വിവാദമായത്.
കോവിഡില്‍ നിന്ന് സുരക്ഷിതരായി കഴിഞ്ഞിരുന്ന ഇടമലക്കുടിയിലെ ജനതയെ കൂടി അപകടത്തിലാക്കുന്നതാണ് എം.പിയുടെയും യുട്യൂബറുടെയും നടപടിയെന്നാണ് സാമൂഹിക- ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
യുട്യൂബ് ചാനല്‍ ഉടമ, ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവര്‍ക്കെതിരെ എ.ഐ.വൈ.എഫ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ദേവികുളം മണ്ഡലം പ്രസിഡന്റായ എന്‍.വിമല്‍രാജാണ് മൂന്നാര്‍ ഡി.വൈ.എസ്.പിക്കും സബ്കലക്ടറിനും പരാതി നല്‍കിയത്.
യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ഇടമലക്കുടി ട്രൈബല്‍ ഗവ. സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് എം.പിയുടെ വിശദീകരണം. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്.
അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.അതേ സമയം ട്രൈബല്‍ സ്കൂളിന്റെ നിര്‍മാണോത്ഘാടനത്തിനാണ് ഇടമലക്കുടിയില്‍ പോയതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. സ്കൂളിലേക്ക് ആവശ്യമുള്ള ടി.വി. നല്‍കിയത് സുഹൃത്തായ യൂ ട്യൂബ് ഉടമയാണ്. താന്‍ ക്ഷണിച്ച പ്രകാരമാണ് അയാള്‍ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള അരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് എം.പിയുടെ വിശദീകരണം.
Discussion about this post