മലപ്പുറം : സെവൻസ് ഫുട്ബോൾ മത്സരത്തിനായി മലപ്പുറത്ത് എത്തിയ ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിനെ വഞ്ചിച്ചതായി പരാതി. ഭക്ഷണം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയിൽ പോലീസ് സ്റ്റേഷനിൽ എത്തിയ വിദേശ താരത്തിന് പോലീസ് ഭക്ഷണം വാങ്ങി നൽകിയപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. മടങ്ങി പോകാൻ ടിക്കറ്റിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് ഐവറി കോസ്റ്റുകാരനായ ഫുട്ബോൾ താരം മലപ്പുറം എസ്പി ഓഫീസിൽ പരാതിയുമായി എത്തിയത്.
ഐവറികോസ്റ്റില്‍ നിന്നുളള കാങ്ക കൗസിയാണ് മലപ്പുറത്തെ ക്രൂരമായ വഞ്ചനക്കും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും ഇരയായത്. മഞ്ചേരി നെല്ലിക്കുത്ത് എഫ് സി ക്ലബ്ബാണ് ഐവറി കോസ്റ്റിൽ നിന്നുള്ള കാങ്ക കൗസിയെ സെവൻസ് മത്സരങ്ങൾക്കായി മലപ്പുറത്തേക്ക് കൊണ്ടുവന്നിരുന്നത്. കഴിഞ്ഞ ജനുവരിയിൽ മലപ്പുറത്ത് എത്തിയ അദ്ദേഹത്തിന് വിസ തീരാൻ ഇനി ഒരു മാസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി ക്ലബ്ബ് പ്രതിഫലം നൽകാത്തതിനാൽ തിരികെ മടങ്ങാനുള്ള ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് കാങ്ക കൗസി.
കെ.പി. നൗഫൽ എന്ന ഏജന്റ് ആണ് കാങ്കയെ ഐവറി കോസ്റ്റിൽ നിന്നും മലപ്പുറത്തേക്ക് എത്തിച്ചിരുന്നത്. രേഖകളെല്ലാം തന്നെ ഈ ഏജന്റിന്റെ പേരിലാണ് ഉള്ളത്. ഓരോ മത്സരത്തിനും 2500 രൂപ വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കാങ്കയെ മലപ്പുറത്തേക്ക് കൊണ്ടുവന്നിരുന്നത്. എന്നാൽ ആറുമാസത്തിനിടെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തെ പങ്കെടുപ്പിച്ചത്. നേരത്തെ ക്ലബ്ബ് വാഗ്ദാനം ചെയ്തിരുന്ന താമസസൗകര്യമോ ഭക്ഷണമോ ഒന്നും തന്നെ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തില്ല. അടുത്തമാസം മൂന്നിന് വിസ കാലാവധി അവസാനിക്കുമ്പോൾ തിരികെ പോകാൻ പോലും ബുദ്ധിമുട്ട് നേരിടുകയാണ് കാങ്ക കൗസി.
Discussion about this post