തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ ഏറ്റവും അധികം കാലം ഇരുന്ന ഡി.ജി.പി എന്ന റെക്കോര്‍ഡോടെ ലോക് നാഥ് ബെഹറ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കുന്നു. 1985 ല്‍ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ എ.എസ്.പി ട്രെയിനിയായി സര്‍വ്വീസ് ആരംഭിച്ച ബെഹറ, ദീര്‍ഘകാലം കേരളപോലീസിലെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും. രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് യാത്രയയപ്പ് പരേഡ് നടക്കുക.
നീണ്ട അഞ്ച് വര്‍ഷത്തിലെറെ ക്രമസമധാനപാലനത്തിന്‍റെ ചുമതലയുളള ഡി.ജി.പിയായിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ദീര്‍ഘമായ കാലയളവ് ഒരാള്‍ ഡി.ജി.പിയുടെ കസേരയില്‍ ഇരിക്കുന്നത്. ഡി.ജി.പി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.
ഒറീസയിലെ ബെഹിറാപൂര്‍ സ്വദേശിയായ ലോകനാഥ് ബെഹറ എം.എസ്.സി ജിയോളജി ബിരുദ ധാരിയാണ്. രാഷ്ടപതിയുടെ പോലീസ് മെഡലടക്കം നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കേരള പോലീസില്‍ സാങ്കേതികവിദ്യയും ആധുനികവല്‍ക്കരണവും നടപ്പാക്കുന്നതില്‍ ലോക്‌നാഥ് ബെഹ്‌റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉള്‍പ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്‌സ് ഉള്ള കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയത് ബെഹ്‌റയുടെ നേതൃത്വത്തിലാണ്.
പുതിയ പൊലീസ് മേധാവി ആരാകുമെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അനില്‍ കാന്തിനാണ് സാദ്ധ്യത കൂടുതല്‍.നിലവില്‍ റോഡ് സേഫ്റ്റി കമ്മിഷണര്‍ ആണ് അനില്‍കാന്ത്. അദ്ദേഹത്തിന് ഏഴ് മാസത്തെ കാലാവധി മാത്രമേ ഉള്ളൂ.
പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ചുരുക്കപ്പട്ടികയിലുള്ള മൂന്ന് പേരില്‍ ബി സന്ധ്യക്ക് മാത്രമാണ് രണ്ടു വര്‍ഷം കാലാവധിയുള്ളത്. വൈകിട്ടായിരിക്കും പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കുന്നത്.
Discussion about this post