കൊല്ലം: സഹായം അഭ്യർത്ഥിച്ച് ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ പരാതി നല്‍കില്ലെന്ന് എം.മുകേഷ് എംഎല്‍എ. കുട്ടിയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. സിപിഎം അനുഭാവി കുടുംബത്തിലെ അംഗമായ കുട്ടി സഹായം പ്രതീക്ഷിച്ചാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.
മുകേഷ് എം.എല്‍.എയെ വിളിച്ച പത്താംക്ലാസ് വിദ്യാർത്ഥിയുടേത് സി.പി.എം കുടുംബമാണ്. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ വിഷ്ണുവാണ് മുകേഷിനെ വിളിച്ചത്. കൂട്ടുകാരന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം ചോദിച്ചായിരുന്നു വിളിച്ചത്. സിനിമ നടനായതിനാല്‍ സഹായിക്കുമെന്ന് പ്രതീക്ഷിച്ചുവെന്നും വിഷ്ണു പറയുന്നു. ഫോണ്‍ റിക്കാര്‍ഡ് ചെയ്തത് കൂട്ടുകാരനെ കേള്‍പ്പിക്കാനായിരുന്നു.
കുട്ടിയുടെ വീട്ടുകാര്‍ സി.പി.എം അനുഭാവികളാണ്. സി.ഐ.ടി.യു പ്രവര്‍ത്തകനാണ് വിഷ്ണുവിന്റെ പിതാവ്. വിഷ്ണു ബാലസംഘത്തിന്റെ പ്രവര്‍ത്തകനുമാണ്.
അതേസമയം, മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ, മുകേഷ് എംഎല്‍എക്കെതിരെ കോണ്‍ഗ്രസും എംഎസ്‌എഫും രംഗത്തത്തി. സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്‌കൂള്‍ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയാണ്. ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എന്ന് പരിചയപ്പെടുത്തിയ കുട്ടിയോട് മുകേഷ് എംഎല്‍എ കയര്‍ക്കുന്ന ഈ ശബ്ദ ശകലമാണ് വിവാദമായത്.
മുകേഷിനെതിരെ കേസ്സെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എം.എസ്.എഫും പരാതി നല്‍കി. അതേസമയം, സംസാരിച്ചത് താനാണെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രമാണ് താന്‍ നടത്തിയതെന്നും മുകേഷ് വിശദീകരിച്ചു.
അതേസമയം നവമാധ്യമങ്ങളില്‍ തനിക്കെതിരേ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കാനാണ് എംഎല്‍എയുടെ തീരുമാനം. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കുന്നത്. ഒറ്റപ്പാലത്തു നിന്നും പത്താം ക്ലാസ് വിദ്യാര്‍ഥി ഫോണില്‍ വിളിച്ചപ്പോള്‍ മുകേഷ് ദേഷ്യത്തോടെ സംസാരിച്ചത് വിവാദമായിരുന്നു. പിന്നാലെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നവരാണ് കുട്ടിയെ ഉപയോഗിച്ച് ഫോണ്‍ ചെയ്യപ്പിച്ചതെന്നും അദ്ദേഹം വാദിച്ചിരുന്നു.
Discussion about this post