കൊച്ചി : പിറന്നാൾ കേക്കുമായുള്ള യാത്രയ്ക്കിടെ വഞ്ചി മറിഞ്ഞ് സഹോദരങ്ങളടക്കം 3 പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. നെട്ടൂർ ബീന മൻസിൽ (പെരിങ്ങോട്ടുപറമ്പ്) നവാസ്-ഷാമില ദമ്പതിമാരുടെ മക്കളായ അസ്ന (22- പെരുമ്പാവൂർ നാഷണൽ കോളേജ് ബി.എഡ്. വിദ്യാർഥിനി), ആദിൽ (18-തൃപ്പൂണിത്തുറ ഗവ. ജി.എച്ച്.എസ്.എസ്. പ്ലസ് ടു വിദ്യാർഥി), കോന്തുരുത്തി മണലിൽ പോളിന്റെയും (ഷിപ്പ് യാർഡ്) ഹണിയുടെയും മകൻ എബിൻ പോൾ (20- കളമശ്ശേരി സെയ്ന്റ് പോൾസ് കോളേജ് വിദ്യാർഥി) എന്നിവരാണു മരിച്ചത്. എബിന്റെ സുഹൃത്ത് കോന്തുരുത്തി കളത്തിപ്പറമ്പിൽ ജൂഡ് തദേവൂസിന്റെ മകൻ പ്രവീൺ (23) രക്ഷപ്പെട്ടു. കോന്തുരുത്തി തേവര കായലിൽ വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനു നൽകാനായി അസ്നയും ആദിലും വീട്ടിൽ ഉണ്ടാക്കിയതായിരുന്നു കേക്ക്. കോന്തുരുത്തിയിൽനിന്ന് ഫൈബർ വഞ്ചിയിലാണ് എബിനും പ്രവീണും എത്തിയത്. വ്യവസായ മേഖലയിലേക്ക് ബാർജുകൾ പോകുന്ന ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ നിലയില്ലാ ഭാഗത്ത് എത്തും മുൻപ് വഞ്ചി മറിഞ്ഞു. നീന്തി വരികയായിരുന്ന പ്രവീണിനെ നെട്ടൂർ പടന്നയ്ക്കൽ പൗലോസാണ് (ഉണ്ണി) രക്ഷപ്പെടുത്തിയത്. പിന്നീട്, മരട് പിഎസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനങ്ങാട് പൊലീസും ഫോർട്ട്കൊച്ചി, ഗാന്ധിനഗർ ഫയർ സ്റ്റേഷൻ സ്കൂബാ ഡൈവിങ് സംഘവും ഉടൻ തിരച്ചിൽ തുടങ്ങി. മരട് നഗരസഭയുടെ 4 ആംബുലൻസുകളും സജ്ജമായി.
സ്കൂബാ ഡൈവിങ് സംഘം ആദ്യം മുങ്ങിയെടുത്തത് ആഷ്നയുടെ മൃതദേഹമാണ്. ഒന്നര മണിക്കൂറിനകം എല്ലാ മൃതദേഹങ്ങളും മുങ്ങിയെടുത്തു. ഒഴുക്കില്ലാത്ത ഭാഗത്തായതിൽ മൃതദേഹങ്ങൾ പെട്ടെന്നു കിട്ടി. വള്ളം കിട്ടിയില്ല. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
Discussion about this post