വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട് മലയാളിയായ ബ്രക്സ് കൃഷ്ണന് അബുദാബി കോടതി വിധിച്ചത് വധശിക്ഷയാണ്. എന്നാൽ ബ്രക്സ് കൃഷ്ണന് രണ്ടാം ജന്മം നൽകി രക്ഷകനാകാൻ മറ്റൊരു മലയാളി എത്തിയപ്പോൾ വിധി മറ്റൊന്നായി.
കുട്ടിയുടെ കുടുംബവുമായി ആ മലയാളി നടത്തിയ നിരന്തര ചർച്ചകളുടെയും ദയാധനമായി 5 ലക്ഷം ദിർഹം അഥവാ ഒരു കോടി രൂപ നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്.
യൂസഫ് ഭായ് എന്ന് എല്ലാവരും വിളിക്കുന്ന യൂസഫലിയായിരുന്നു ആ രക്ഷകൻ. ലോകത്തെ ആദ്യ ആയിരം കോടീശ്വരന്മാരിൽ ഒരാൾ, ഇന്ത്യയിലെ കോടീശ്വരന്മാരിൽ നാൽപതാമൻ. നാലു പതിറ്റാണ്ടുകൊണ്ടു യൂസഫ്ഭായ് സ്വന്തം സാമ്രാജ്യം തീർക്കുകയായിരുന്നു. നിമിഷങ്ങൾ കൊണ്ടു വളർന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യം. എതിർത്തു പറഞ്ഞാൽപ്പോലും ചിരിച്ചുകൊണ്ടു നേരിടുന്ന യൂസഫലി .
നാട്ടിക എന്ന ഗ്രാമത്തിൽനിന്ന് ഒരു പാടു സ്വപ്നങ്ങളുമായി കപ്പലുകയറിയ യൂസഫലി എന്ന ഇടത്തരക്കാരന്റെ സ്വപ്നങ്ങളാണ് ഇന്ന് ലോകമെങ്ങും പടർന്ന് വൻ ശൃംഖലയായി മാറിയത്. ബിസിനസ് തിരക്കുകൾക്കിടയിലും യൂസഫലി മറക്കാതെ കൊണ്ടു നടക്കുന്ന ഒരു ഉപദേശമുണ്ട്. പണ്ട് ആദ്യമായി ദുബായിലേക്ക് പോകാൻ കപ്പൽ കയറുമ്പോൾ വല്യൂപ്പ പറഞ്ഞ വാക്കുകൾ ‘സത്യസന്ധനും ആത്മാർഥതയുള്ളവനും കഠിനാധ്വാനിയുമാകണം. എന്നാലേ മോനേ ഉയർച്ചയുണ്ടാകൂ”. വല്യൂപ്പയുടെ ആ വാക്കുകൾ കൊച്ചുമകൻ സ്വീകരിച്ചത് ഹൃദയം കൊണ്ടായിരുന്നു. യൂസഫലിയുടെ വളർച്ചയുടെ ഗ്രാഫ് മുകളിലേക്കു കുതിച്ചു കൊണ്ടിരുന്നു. അദ്ദേഹം ലോകം അറിയപ്പെടുന്ന വ്യാപാരിയായി, വൻ വ്യവസായിയായി.
1955 ൽ തൃശ്ശൂർ ജില്ലയിലെ നാട്ടിക എന്ന ഗ്രാമത്തിൽ മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെ മകനായി ജനനം. നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്കൂൾ, ഗവ. ഫിഷറീസ് സ്കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി.
മുസലിയാം കുടുംബക്കാർ പാരമ്പര്യമായി കച്ചവടക്കാരായിരുന്നു. അബ്ദുൾ ഖാദറിന്റെ മകൻ യൂസഫലിക്കും വഴിതെറ്റിയില്ല. വല്യുപ്പായുടെ തണലിലാണ് കുഞ്ഞു യൂസഫ് വളർന്നത്. പിതാവും കൊച്ചാപ്പമാരും അഹമ്മദാബാദിൽ പലവ്യഞ്ജന കട നടത്തുകയായിരുന്നു.
അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്‌സ് ജനറൽ സ്റ്റോറിൽ നിന്ന് ബിസിനസ്സിന്റെ ആദ്യക്ഷരങ്ങൾ. ഇതിനിടെ, അവിടെയൊരു സ്ഥാപനത്തിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡിപ്ലോമയും കരസ്ഥമാക്കി. സ്വപ്നങ്ങൾ നെയ്ത് മലയാളി ഗൾഫിലേക്ക് യാത്ര ആരംഭിച്ച കാലമായിരുന്നു അത്. അഹമ്മദാബാദിലെ രാത്രികളിൽ പതിനേഴുകാരനായ യൂസഫും ഗൾഫ് സ്വപ്നങ്ങൾ കാണാൻ തുടങ്ങി. അങ്ങനെ 1973 ഡിസംബർ 26ന്, ബോംബേ തുറമുഖത്തു നിന്ന് ‘ദുംറ’ എന്ന കപ്പലിൽ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുമായി ആ ചെറുപ്പക്കാരൻ യാത്ര തുടങ്ങി.
എങ്ങനെയും വലിയ കച്ചവടക്കാരനാകണം എന്ന ആഗ്രഹവുമായാണു യൂസഫലി ദുബായിക്ക് കപ്പൽ കയറിയത്. അതിനു കൊച്ചുമകനെ വല്ലിപ്പ വി.എം കുഞ്ഞഹമ്മു ഹാജി അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. കൈയിൽ അഞ്ചുരൂപ വച്ചു കൊടുത്തുകൊണ്ടു പറഞ്ഞ വാക്കുകൾ ഇപ്പോഴും യൂസഫലിയുടെ കാതിലുണ്ട്.
ബോംബെയിൽനിന്ന് കപ്പലിൽ ദിവസങ്ങളോളം നീണ്ട യാത്രയ്ക്കൊടുവിൽ മരുഭൂമിയിൽ എത്തി. ദുബായ് റാഷിദ് പോർട്ടിൽ കപ്പലിറങ്ങി. പിതാവിന്റെ മറ്റൊരു അനുജനായ എം.കെ. അബ്ദുള്ളയ്ക്ക് അന്ന് അവിടെ പലവ്യഞ്ജന കച്ചവടമുണ്ട്. കൊച്ചാപ്പ അവിടെ സ്വീകരിക്കാനെത്തിയിരുന്നു. ദുബായിൽ നിന്ന് അന്ന് ആറര മണിക്കൂറെടുത്തു അബുദാബിയെത്താൻ.
പലവ്യഞ്ജന കടയിൽ നിന്ന് തുടങ്ങിയ ആ പ്രയാണം പിന്നീട് പടിപടിയായി വളർന്നു. പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും കൊണ്ടുവന്ന്, വലിയ ലാഭമെടുത്ത് വിൽക്കുന്നതു കണ്ടപ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ച് യൂസഫലി പഠിച്ചു. അങ്ങനെ, അദ്ദേഹവും വിവിധ രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് വിപണനം ചെയ്യാൻ തുടങ്ങി.
1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. ‘ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്’ എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന് തുടക്കമിട്ടു. അബുദാബി എയർപോർട്ട് റോഡിൽ ഒരു സൂപ്പർമാർക്കറ്റ്.
യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ സൂപ്പർമാർക്കറ്റ്. ഉയർന്നുകൊണ്ടിരുന്ന സൂപ്പർമാർക്കറ്റ് അക്കാലത്ത് യുഎഇയുടെ രാഷ്ട്രപിതാവ് ശ്രദ്ധിച്ചു. ഉടമ യൂസഫലിയാണെന്നു മനസ്സിലാക്കി കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. ആ വിളി അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു, ആയിരക്കണക്കിനു മലയാളികളുടെ, കേരളത്തിന്റെ സാമൂഹിക ചരിത്രം തന്നെ മാറ്റിയെഴുതി.
യു.എ.ഇ. ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, യൂസഫലിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ‘‘എല്ലാം ഇട്ടെറിഞ്ഞ് മറ്റുള്ളവർ പോകുമ്പോൾ, നിങ്ങൾക്ക് പുതിയൊരു സംരംഭം തുടങ്ങാൻ എങ്ങനെ ധൈര്യം വന്നു?’’ എന്നായിരുന്നു ശൈഖിന്റെ ചോദ്യം. “അങ്ങയുടെ രാജ്യത്തു നിന്നാണ് ഞാൻ ഇതെല്ലാം ഉണ്ടാക്കിയത്. ഈ രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോൾ ഇവിടം വിട്ടെറിഞ്ഞ് പോകാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായി ഇരിക്കുന്നിടത്തോളം കാലം ഈ രാജ്യത്തിന് യാതൊന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്.” -യൂസഫലിയുടെ വാക്കുകൾ കേട്ട് ശൈഖ് അദ്ദേഹത്തെ ആശ്ലേഷിച്ചു. എം.എ. യൂസഫലി എന്ന വ്യവസായ സംരംഭകന്റെ ഉയർച്ചയുടെ പടവുകൾ അവിടെ തുടങ്ങി.
പേടിച്ചപോലെയൊന്നും സംഭവിച്ചില്ല. അപകടത്തെക്കാൾ, യുദ്ധം യൂസഫലിക്കുമേൽ ചൊരിഞ്ഞത് അനുഗ്രഹങ്ങൾ. അദ്ദേഹം സംഭരിച്ച സാധനങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സംഭരണസ്ഥലവും കോൾഡ് സ്റ്റോറേജ് സൗകര്യവുമുണ്ടായിരുന്നതിനാൽ യൂസഫലിയുടെ പക്കൽ മാത്രമേ അത്രയധികം സാധനങ്ങൾ ഉണ്ടായിരുന്നുള്ളൂ. യഥാർഥത്തിൽ യുദ്ധം തുറന്നത് അവസരങ്ങളുടെ വാതിൽ. ഷെയ്ഖ് സായിദിന്റെ പ്രീതിയും ലഭിച്ചു; ആവശ്യമുള്ള പണം ദീർഘകാല വായ്പയായി ലഭിക്കാനുള്ള സൗകര്യം. യൂസഫലിക്ക് എല്ലാ സഹായവും ചെയ്യണമെന്ന് മക്കളോടും ഉദ്യോഗസ്ഥരോടും ഷെയ്ഖ് സായിദ് നിർദേശിച്ചിരുന്നു. ഇഴ മുറിയാത്ത ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഇന്നും അനുസ്യൂതം തുടരുന്ന ബന്ധം.
സൂപ്പർമാർക്കറ്റുകൾക്കും, ഹൈപ്പർമാർക്കറ്റുകൾക്കും ഇടം നൽകിയ 1990 കളിലാണ് യുഎഇയുടെ റീട്ടെയിൽ മേഖലയിൽ അദ്ദേഹം തന്റെ ആദ്യത്തെ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചത്.
2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അതിന് മുമ്പ് തൃശ്ശൂരിൽ ലുലു കൺവെൻഷൻ സെന്ററിനും തുടക്കമിട്ടിരുന്നു. സ്വന്തം നാടിന്റെ പുരോഗതി എന്നും താൻ ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരത്ത് ആക്കുളത്ത് ഷോപ്പിങ് മാളിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിൽ ബോൾഗാട്ടിയിൽ രാജ്യാന്തര കൺവെൻഷൻ സെന്ററിന്റെ നിർമാണം പൂർത്തിയായിവരുന്നു. കൊച്ചി ഇൻഫോപാർക്കിൽ, സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ഐ.ടി. ടവർ ‘ലുലു സൈബർ ടവർ’ എന്ന പേരിൽ ഉടൻ യാഥാർഥ്യമാകും.
കേരളത്തിന് പുറമെ, ഡൽഹി, ഗുജറാത്ത്, ലഖ്‌നൗ, വിശാഖപട്ടണം എന്നിവിടങ്ങളിലും മാളുകൾ നിർമിക്കാൻ പദ്ധതിയുണ്ട്. ഇ-കൊമേഴ്‌സ് രംഗത്തേക്കും ശക്തമായ ചുവടുവയ്പിന് ഒരുങ്ങുകയാണ്. ‘ലുലു വെബ് സ്റ്റോർ’ ഇന്ത്യയിലും ഗൾഫിലും പൈലറ്റ് അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഇന്ന് യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഇന്ത്യ, മലേഷ്യ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലായി 133 ഹൈപ്പർ മാർക്കറ്റുകൾ, ഗൾഫിൽ വിവിധ സ്ഥലങ്ങളിലായി ഒരു ഡസനിലേറെ ഷോപ്പിങ് മാളുകൾ എന്നിവ ലുലു ശൃംഖലയിലുണ്ട്.
അബുദാബിയിലെ ഏറ്റവും വലിയ മാൾ ആയ മുർഷിംമാൾ നിർമ്മിക്കാൻ യൂസഫലിക്ക് 44 ഏക്കർ സ്ഥലമാണു അവിടത്തെ രാജകുടുംബം ചില്ലിക്കാശു വാങ്ങാതെ നൽകിയത്. ഭൂമിക്കു മാത്രം ഇന്നു 3600 കോടി രൂപവരും. വീടുവയ്ക്കാനായി 600 കോടി രൂപയുടെ ഭൂമി സമ്മാനമായി നൽകി.
ആഗോള കൺസൾട്ടൻസി സ്ഥാപനമായ ‘ഡെലോയ്റ്റി’ന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ആദ്യ പത്ത് റീട്ടെയിൽ ശൃംഖലകളിലൊന്നാണ് ഇന്ന് ലുലു. 2020 ആകുമ്പോഴേക്കും ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 150 തികയ്ക്കാനാണ് യൂസഫലി ലക്ഷ്യമിടുന്നത്. അപ്പോഴേക്കും ജീവനക്കാരുടെ എണ്ണം അര ലക്ഷത്തിലെത്തും. അതിൽ 30,000 പേരും മലയാളികളായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
നാലു പതിറ്റാണ്ടിലേറെ നീളുന്ന സംരംഭക ജീവിതത്തിൽ എം.എ. യൂസഫലി പഠിച്ച പാഠങ്ങൾ അനവധിയാണ് .കണക്ക് കൃത്യമായി സൂക്ഷിക്കുന്ന പതിവ് പിതാവ് എം. കെ. അബ്‌ദുൽഖാദർ ഹാജിയുടെ പക്കൽ നിന്നു പഠിച്ചതാണ്. ദിവസവുമുള്ള വരവു ചെലവു കണക്ക് കൃത്യമായി ഡയറിയിൽ എഴുതിവയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു പിതാവ്. ദിവസവും കണക്ക് എഴുതി വയ്ക്കുന്ന സ്വഭാവമില്ലെങ്കിലും കയ്യിലുള്ള പണം രാത്രിയിൽ കൃത്യമായി എണ്ണി തിട്ടപ്പെടുത്തുന്ന സ്വഭാവം യൂസഫലിക്കുണ്ട്.
വ്യവസായ മേഖലയിലെല്ലാം വിജയിച്ചു മുന്നേറുമ്പോഴും തന്റെ ജീവനക്കാരോട് അദ്ദേഹം സൗമ്യമായും സ്നേഹത്തോടെയും ഇടപെടുന്നു. ഒപ്പം നിൽക്കുന്നവരുടെ വീടുകളിലെ വിശേഷങ്ങളിൽ പോലും ഇടപെടുന്ന രീതിയാണു യൂസഫലിയുടേത്. ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോൾ ആദ്യ പരിഗണന കൊടുക്കുന്നത്, കൂടെ പ്രവർത്തിക്കുന്നവരുടെ മക്കൾക്കും മരുമക്കൾക്കുമാണ്. അവരുടെ കുടുംബത്തിൽപ്പെട്ടവർക്കും മുൻഗണന നൽകുമെന്നു യൂസഫലി പറയുന്നു. പിന്നീടേ മറ്റുള്ളവരെ പരിഗണിക്കൂ. ഒരു രൂപ പോലും ഡിപ്പോസിറ്റ് വാങ്ങാതെയാണ് ഇത്രയും പേർക്കു ജോലി നൽകുന്നത്.
തന്റെ സ്ഥാപനങ്ങളിലേക്കുള്ള ജീവനക്കാരെ ഇന്റർവ്യൂ ചെയ്യുമ്പോഴും അദ്ദേഹത്തിന് ചില നിഷ്കർഷകളുണ്ട്. മുൻപു ജീവനക്കാരെ ഇന്റർവ്യൂ ചെയ്യുന്നതു പോലും നേരിട്ടായിരുന്നു. ജീവനക്കാരിൽ ആത്മാർഥത, സത്യസന്ധത എന്നിവയാണു യൂസഫലി വിലമതിക്കുന്ന ഗുണങ്ങൾ. ശമ്പളത്തിനുവേണ്ടി മാത്രം ജോലി ചെയ്യുന്ന ആളാകരുത്. സമർപ്പണ മനോഭാവത്തോടെ വേണം ജോലി ചെയ്യാൻ, കമ്പനി അവരുടേതു കൂടിയാണെന്ന ബോധം വേണം ഇതൊക്കെ യൂസഫലിക്ക് നിർബന്ധമുള്ള കാര്യങ്ങളാണ്.
Discussion about this post