കായംകുളം : ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സരക്ഷണ കവചവും ജാക്കറ്റും ധരിച്ച് ആതിര അതിർത്തി കാക്കുമ്പോൾ കേരളത്തിനും അഭിമാനം. നാട്ടുകാരും സൈന്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു നിയോഗിക്കപ്പെട്ട അസം റൈഫിൾസിലെ വനിതാ സൈനികരിലെ ഏക മലയാളിയാണ് കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കതിൽ ആതിര കെ.പിള്ള (25).പിതാവിന്റെ പിന്തുടര്‍ച്ചാവകാശവുമായി നാലു വർഷം മുൻപു സൈന്യത്തിൽ ചേർന്ന ആതിര കശ്മീരിലെ അതിർത്തി ജില്ലയായ ഗന്ധർബാലിൽ നാലു മാസം മുൻപാണു നിയമിക്കപ്പെട്ടത്.
‘നാട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണു പ്രധാന ചുമതല. ഞങ്ങളെ കാണുമ്പോൾ അതിർത്തിയിലെ പെൺകുട്ടികൾക്ക് അഭിമാനമാണ്. അവർക്കും വളരുമ്പോൾ ഞങ്ങളെപ്പോലെയാകണമെന്ന ആഗ്രഹമുണ്ടാകുന്നുണ്ട്–’ ആതിര പറഞ്ഞു. അതിര്‍ത്തി സംരക്ഷണ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തേണ്ടി വരുമ്പോൾ സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിന് വനിത സൈനീകരെ നിയോഗിക്കുന്നു. സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ലക്ഷ്യമാണ്. തുടക്കത്തിലെ നിസഹകരണം പ്രകടിപ്പിച്ചവരില്‍ ഇപ്പോള്‍ നല്ല മാറ്റമാണ് സംഭവിക്കുന്നതെന്ന് ആതിര പറയുന്നു.
പുരുഷ സൈനികർ ചെയ്യുന്ന പട്രോളിങ് ഉൾപ്പെടെ എല്ലാ ജോലികളും ഇവരും ചെയ്യുന്നുണ്ട്. 2017 ജൂലൈയിലാണ് ആസാം റൈഫിള്‍സില്‍ ജോലിയില്‍ പ്രവേശിച്ചത്. നാഗലാന്‍റ്, മണിപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു തുടക്കത്തില്‍ സേവനമനുഷ്ടിച്ചത് അസം റൈഫിൾസിലെ റൈഫിൾ മൂവ്മെന്റ് ജനറൽ ഡ്യൂട്ടി തസ്തികയിലാണ് ആതിര ജോലി ചെയ്യുന്നത്. ഇൻഫർമേഷൻ വാർഫെയർ (ഐഡബ്ല്യു) വിഭാഗത്തിലാണു നിയമനം. അസം റൈഫിൾസിൽ സൈനികനായിരിക്കെ 13 വർഷം മുൻപു മരിച്ച അച്ഛൻ കേശവപിള്ളയുടെ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ജയലക്ഷ്മിയാണ് അമ്മ. ഭർത്താവ്: സ്മിതീഷ് പരമേശ്വർ.
Discussion about this post