ഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ യോഗി മാതൃക കൈപ്പുസ്തകമാകുന്നു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിച്ച നടപടികളാണ് അഞ്ച് പേജുള്ള കൈപ്പുസ്തകമാക്കാൻ ഒരുങ്ങുന്നത്. ഉത്തർ പ്രദേശ് സർക്കാരാണ് പുസ്തകം തയ്യാറാക്കുന്നത്.
ഇരുപത് കോടിക്ക് മുകളിൽ ജനസംഖ്യയുള്ള ഒരു സംസ്ഥാനം എങ്ങനെ ഫലപ്രദമായി കൊവിഡ് പോലൊരു മഹാമാരിയെ തുരത്തി എന്നത് അറിയാൻ മറ്റുള്ളവർക്ക് താത്പര്യമുണ്ടാകും. അടിസ്ഥാന മേഖല മുതൽ ദേശീയ തലം വരെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന വിധം പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വീടുകളിൽ നേരിട്ടെത്തി നടത്തിയ സ്ക്രീനിംഗ് പരിശോധനകൾ, ചികിത്സ, യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾ, വാക്സിനേഷൻ, ഓക്സിജൻ സംരക്ഷണം, അടിയന്തര പ്രതികരണ സേനയുടെ ഏകീകരണം, മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ, സർവോപരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്രിയാത്മകവും ഭാവനാസമ്പന്നവുമായ നേതൃപാടവം എന്നിവ പുസ്തകത്തിൽ വിശദീകരിക്കും.
സംസ്ഥാനത്ത് നടത്തിയ അഞ്ചരക്കോടി കൊവിഡ് പരിശോധനകൾ, ഓക്സിജൻ വിതരണം 250 മെട്രിക് ടണ്ണിൽ നിന്നും 1000 മെട്രിക് ടണ്ണായി ഉയർത്തിയ നടപടികൾ എന്നിവയ്ക്ക് പുസ്തകത്തിൽ ഊന്നൽ നൽകും. കൊറോണ കർഫ്യൂവിന്റെ കാലത്ത് പൊതുജനങ്ങൾക്കും വ്യവസായികൾക്കും സർക്കാർ നൽകി വന്നിരുന്ന സഹായങ്ങളും പുസ്തകത്തിൽ വിവരിക്കും.
Discussion about this post