തിരുവനന്തപുരം : ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായ്ബ് സുബേദാർ എം ശ്രീജിത്തിന്റെ ഭൌതികശരീരം രാത്രിയോടെ ജന്മനാട്ടിലെത്തിക്കും. കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം റോഡ് മാർഗം വീട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മഴ ശക്തമായതാനാൽ റോഡ് മാർഗ്ഗമുള്ള യാത്ര ബുദ്ധിമുട്ടാകുമെന്നും വിമാനമാർഗ്ഗം തന്നെ ഭൌതികശരീരം കോഴിക്കോടെത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയാണ് ശ്രീജിത്. ഭാര്യയും രണ്ടുമക്കളും മാതാപിതാക്കളുമടങ്ങുന്നതാണ് ശ്രീജിതിൻറെ കുടുംബം.വാർത്തയറിഞ്ഞത് മുതൽ ചേമഞ്ചേരിയിലെ മയൂരമെന്ന ശ്രീജിതിൻറെ വീട്ടിൽ നിന്ന് അടക്കാനാവാത്ത തേങ്ങലുകൾ ഉയരുന്നുണ്ട്.
മാർച്ചിലായിരുന്നു ശ്രീജിത് അവസാനമായി നാട്ടിലെത്തിയത്. അടുത്ത മാസം ലീവെടുത്ത് വീട്ടിലേക്ക് വരാനിരുന്നതെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. എല്ലാദിവസവും വീട്ടിലേക്ക് വിളിക് രണ്ടുദിവസം മുൻപാണ് വീട്ടിലേക്ക് ശ്രീജിത് അവസാനമായി വിളിച്ചത്. കുറച്ച് പ്രശ്നങ്ങളുണ്ട് ഫോണിൽ കിട്ടണമെന്നില്ല എന്നാണ് അവസാനമായി വീട്ടുകാരോട് ശ്രീജിത് പറഞ്ഞത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നടന്ന ഏറ്റുമുട്ടലിലാണ് ശ്രീജിത് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്ടറിലെ ദദാൽ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ ശ്രജീത്തും ആന്ധ്രപ്രദേശ് സ്വദേശി എം ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും സൈന്യം വധിച്ചിട്ടുണ്ട്.
Discussion about this post