തിരുവനന്തപുരം: സിപിഎമ്മിന്റെ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ മാഫിയാസംഘങ്ങളെ വളര്‍ത്തുന്നുവെന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ അധാര്‍മികമെന്നുമാണ് സിപിഐ കുറ്റപ്പെടുത്തിയത്. പാര്‍ട്ടി മുഖപത്രത്തിലാണ് വിമർശനം.
രാമനാട്ടുകര ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചര്‍ച്ച ചെയ്യണമെന്നും മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ സി പി ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി അഡ്വ പി സന്തോഷ് കുമാര്‍ പറയുന്നു.
കള്ളക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതില്‍ പ്രതികളാക്കപ്പെടുന്ന യുവാക്കള്‍, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസ്‌തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകള്‍ ഇക്കാലംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും സി പി ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി ലേഖനത്തില്‍ പറയുന്നു.
ചരിത്രബോധമില്ലാത്ത പുതുതലമുറ സംഘങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെ കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. ക്രിമിനല്‍ പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ ഈ പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യമെന്നും സി പി ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി ലേഖനത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post