സ്വന്തം സ്വത്വത്തെ അന്വേഷിക്കുന്നവർക്ക് മുന്നിൽ അത്ഭുതങ്ങളുമായി തലയുയർത്തി നിൽക്കുന്ന ഹിമാലയ ക്ഷേത്രങ്ങൾ. അക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് ഉത്തരാഖണ്ഡിലെ ദ്രോണഗിരി മലനിരകളിലെ ഒരു ഗുഹ. ഭാരതത്തിന്റെ യശസ്സിനോളം പഴക്കമുള്ള ക്രിയായോഗ ധ്യാനരീതിയുടെ നിഗൂഡ രഹസ്യങ്ങൾക്ക് ഈ ഗുഹയുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. മഹാമുനി ബാബാജി, മഹാരാജ് ,മഹായോഗി,ശിവബാബ, ത്രൃബകബാബ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മഹാവതാർ ബാബാജിയുടെ പേരിൽ അറിയപ്പെടുന്നതാണീ മഹാവതാർ ബാബാജി ഗുഹ. ഇന്ത്യൻ സിനിമാ ലോകത്തെ സ്റ്റൈൽ മന്നൻ രജനികാന്ത് മുതൽ വിദേശത്ത് നിന്നുള്ള ഭക്തർ വരെ ഇവിടെ ഈ ബാബാജി ഗുഹ തേടി എത്താറുണ്ട്.
ഉത്തരാഖാണ്ഡിലെ ഹിമാലയൻ മലനിരകളുടെ ഭാഗമായ നന്ദാദേവി കൊടുമുടികളുടെ ചുറ്റുമുള്ള ദ്രോണഗിരിയിൽ ആണ് മഹാവതാർ ബാബാജി ഗുഹ. അദ്ദേഹത്തിന്റെ അനുയായി ആയ ലഹിരി മഹാശയ എന്ന സന്യാസിയാണ് ആധുനിക ലോകത്തിന് മഹാവതാർ ബാബാജിയെ പരിചയപ്പെടുത്തി കൊടുത്തത്.
ശ്രീ പരമഹംസ യോഗനന്ദ രചിച്ച “ഒരു യോഗിയുടെ ആത്മകഥ” എന്ന സാഹിത്യ സൃഷ്ടിയിലൂടെയാണ് ഈ ഗുരുവിനെ പറ്റി ലോകം മനസിലാക്കിയത്. തമിഴ്നാട്ടിലെ കാവേരി നദിക്കടുത്തു പറങ്കിപേട്ട എന്ന സ്ഥലത്ത് ” 203 AD , NOVEMBER 30″ നാണ് “മഹാവതാര്‍ നാഗരാജ് ബാബാജി” എന്ന് അറിയപ്പെട്ടിരുന്ന നാഗരാജന്‍റെ ജനനമെന്നാണ് രേഖകൾ പറയുന്നത്.
കേരളത്തിലെ മലബാര്‍തീരത്തുള്ള ഗ്രാമത്തില്‍ നിന്ന് ഒരു നമ്പൂതിരി കുടുംബം, തമിഴ്നാട്ടിലെ കടലോരത്ത് കുടിയേറിപാര്‍ത്തു. ആ കുടുംബത്തിലാണ് നാഗരാജന്‍ പിറന്നത്. നാഗരാജന്‍റെ അച്ഛന്‍ ഗ്രാമത്തിലെ ശിവന്‍ കോവിലിലെ പൂജാരിയായിരുന്നു. മുരുകപ്രതിഷ്ഠ ഉണ്ടായിരുന്ന ഈ ക്ഷേത്രം ഇന്നും “കുമാരസ്വാമി ദേവസ്ഥാനം ” എന്ന പേരില്‍ അവിടെയുണ്ട്. അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു പഠാണി , അടിമവേലയ്ക്ക് നാഗരാജിനെ തട്ടികൊണ്ടുപോകുകയും ,നാഗരാജനില്‍ അപൂര്‍വ്വതേജസ്സ് കണ്ടെത്തിയ ഒരു സന്യാസിസംഘം ആ ബ്രാഹ്മണബാലനെ തങ്ങളുടെ കൂടെ ചേര്‍ക്കുകയും ചെയ്തു.
യുഗങ്ങള്‍ക്കുമുന്‍പ് കൈലാസപര്‍വ്വതത്തില്‍ വച്ചും, കശ്മീരിലെ അമര്‍നാഥ് ഗുഹയില്‍ വച്ചും ശ്രീപരമശിവന്‍ പാര്‍വ്വതിദേവിക്ക് “ക്രിയാകുണ്ഡലിനീപ്രാണായാമയോഗവിദ്യ” ആദ്യം ഉപദേശിച്ചു കൊടുത്തു. പിന്നീട് ഭഗവാന്‍ അഗസ്ത്യര്‍ക്കും,നന്ദിദേവനും, തിരുമൂളാര്‍ക്കും ഈ വിദ്യ ഉപദേശിച്ചു കൊടുത്തിരുന്നു.
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പൊതിഗൈമലയില്‍ ഊണും ഉറക്കവും വിശ്രമവുമില്ലാതെ 48 ദിവസം ഉഗ്രതപസ്സു ചെയ്ത നാഗരാജന്‍ അഗസ്ത്യരെ പ്രത്യക്ഷപ്പെടുത്തി. ക്രിയാകുണ്ഡലിനീപ്രാണായാമയോഗ വിദ്യയുടെ രഹസ്യം മനസ്സിലാക്കി എന്നാണ് വിശ്വാസം. ഒപ്പം ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള സന്തോപാന്ത് തടാകത്തിനു സമീപം പോകാനും അവിടെ സ്ഥിരമായിയിരുന്നു ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സിദ്ധയോഗിയായി തീരുവാനും അഗസ്ത്യര്‍ നാഗരാജനെ അനുഗ്രഹിച്ചതായും പറയപ്പെടുന്നു. അത്തരത്തിൽ നാഗരാജൻ എന്ന ബാബാജി എത്തിച്ചേർന്ന സ്ഥലമാണ് ഈ ദ്രോണഗിരി.
ദ്രോണഗിരിയിലെ കുക്കുചിന എന്ന സ്ഥലത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 23182 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകളിലെ സ്ഥലങ്ങൾ രാമായണ ,മഹാഭാരത ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.
ഹരിദ്വാറിൽ നിന്ന് കാത്ഗോഡം വഴി റാണിഖേതിലെത്താം. റാണിഖേതിൽ നിന്ന് ദ്വാരഹത്. ദ്വാരഹത്തിൽ നിന്ന് കുക്കുചിന. അങ്ങനെയാണ് ബാബാജി കേവിലേക്കുള്ള പ്രധാന യാത്രാ മാർഗ്ഗം. കുക്കുചിന വരെ വാഹനത്തിൽ പോകാൻ കഴിയും.
കുക്കുചിനയിൽ നിന്ന് പിന്നെ മലകയറി വേണം ഈ ഗുഹയിൽ എത്തിച്ചേരാൻ. ഏകദേശം 50 മിനിറ്റ് യാത്ര ചെയ്യണം ബാബാജി ഗുഹയിൽ എത്തിച്ചേരൻ. എന്നാൽ ഈ യാത്ര അത്ര കഠിനമൊന്നും ആയിരിക്കില്ല. മലകയറി എത്തുമ്പോൾ ഗുഹയ്ക്ക് അരികിലായി ഒരു കെട്ടിടം കാണാം. ബാബാജിയുടെ ദേവാലയമാണ് ഈ കെട്ടിടം. മരണമില്ലാത്ത ബാബാജി ഏറെക്കാലം ജീവിച്ചതും, ക്രിയായോഗ മനുഷ്യർക്ക് പകർന്നു നൽകാൻ പാകത്തിൽ പുനസൃഷ്ടിച്ചതും ഇവിടെ വച്ചാണെന്നാണ് വിശ്വാസം.
ചെരിപ്പഴിച്ച് വേണം ഗുഹയിലേക്ക് പ്രവേശിക്കാൻ. ഗുഹയിൽ പ്രവേശിച്ച് കഴിഞ്ഞാൽ സ്വസ്ഥമായി ധ്യാനിക്കാൻ സൗകര്യമുണ്ട്. ദിവസേന നിരവധി തീർത്ഥാടകരാണ് ഇവിടെ സന്ദർശിക്കുന്നത്. പരമഹംസ യോഗാനന്ദയുടെ ഗുരുനാഥൻ ലാഹിരി മഹാശയന് 1861 ൽ ഈ ഗുഹയിൽ വച്ചാണ് ക്രിയായോഗ രഹസ്യങ്ങൾ പറഞ്ഞു നൽകിയത്.
സൂപ്പർ സ്റ്റാർ രജനികാന്ത് എല്ലാ വർഷവും ഈ സ്ഥലം സന്ദർശിക്കാറുണ്ട്. ഹരി, വെങ്കട് എന്നീ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് രജനികാന്തിന്റെ ഈ യാത്ര. വര്‍ഷങ്ങളായി കൂടുതലും തനിച്ചാണ് രജനി യാത്ര നടത്താറുള്ളത്. ജീവിതത്തിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന അവസരത്തിലും ഈ യാത്ര പതിവാണ്. യോഗാനന്ദ സദ്സംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് രജനികാന്ത് ഹിമാലയത്തിൽ ധ്യാനകേന്ദ്രം നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.












