കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിർദ്ദേശം. അര്‍ജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയില്‍ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. അര്‍ജുന്‍ ആയങ്കിയുടെ മൊഴിയെ തുടര്‍ന്നാണ് ഭാര്യ അമലയെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അര്‍ജുന്‍ ആയങ്കി വലിയ ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാര്യയുടെ അമ്മ നല്‍കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല.
ഇതിനെ തുടര്‍ന്നാണ് അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അര്‍ജുന്റെ ഭാര്യയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
കസ്റ്റംസില്‍ ഹാജരായ അമലയെ ഉദ്യോഗസ്ഥര്‍ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അര്‍ജുന്‍ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്. എന്നത് അര്‍ജുന്‍ പറയുന്നതുപോലെ വലിയ രീതിയിലുള്ള സാമ്പത്തിക അ സഹായം ഒന്നും തന്റെ വീട്ടുകാരുടെ പക്കല്‍ നിന്നും അര്‍ജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴികളിലുണ്ട്.
ഈ മൊഴികളും പിന്നീട് മറ്റു പലരില്‍ നിന്നായി കേസുമായി ബന്ധപ്പെട്ട ശേഖരിച്ച മൊഴികളും ചേര്‍ത്ത് വായിച്ചാണ് കസ്റ്റംസ് വീണ്ടും അമലയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്. അര്‍ജുന്റെ സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച് അമല നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്.
Discussion about this post