കൊച്ചി: ജയിലിൽ നിന്നും സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന ടിപി കേസ് പ്രതി കൊടി സുനിയുടെ പുതിയ ഭീഷണി സന്ദേശം പുറത്ത്. കൊയിലാണ്ടി സ്വദേശി അഷ്‌റഫിന്റെ കയ്യിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തത് തന്റെ സംഘമാണെന്ന് കൊടി സുനി സന്ദേശത്തിൽ പറയുന്നു.
കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്‌റഫിന് നൽകിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അഷ്‌റഫിന്റെ ഫോണിൽ നിന്നാണ് ശബ്ദസന്ദേശം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ശബ്ദസന്ദേശത്തിൽ കൊടി സുനി പറയുന്നതിങ്ങനെ, ‘ഞാനാ സുനിയാണേ, കൊടിയാ… കൊയിലാണ്ടിയിലെ അഷ്‌റഫിന്റെ കയ്യിലുള്ള സാധനമുണ്ടല്ലോ… അത് നമ്മുടെയൊരു കമ്പനിയാ കൊണ്ടുപോയേ… ഇനി അതിന്റെ പുറകെ നടക്കണ്ട.. കൊണ്ടുവന്ന ചെക്കന് അതൊന്നും അറിയില്ല. തത്കാലം ഇപ്പോൾ വേറെയാരോടും പറയാൻ നിൽക്കണ്ട. തപ്പുന്നുണ്ട്. പക്ഷെ നമ്മുടെ കമ്പനിയാണ്. അതുകൊണ്ട് വെറെയൊന്നും ചെയ്യാൻ പറ്റത്തില്ല… കേട്ടോ.. ഓക്കെ.. അതുകൊണ്ട് ഇനിയതിന്റെ പുറകെ പോകാൻ നിൽക്കണ്ട. അറിയുന്ന ആളുകളോട് പറഞ്ഞു കൊടുത്തേക്ക് കാര്യങ്ങള്…’
അഷ്‌റഫ് വിദേശത്ത് നിന്നും സ്വർണം കൊണ്ടുവന്നിരുന്നു. ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്ന് ഭീഷണി ഉയർത്തി കഴിഞ്ഞ ദിവസം കൊടുവള്ളി സംഘം അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയിരുന്നു. താൻ സ്വർണ്ണക്കടത്ത് ക്യാരിയറാണെന്ന് അഷ്‌റഫ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒരുമാസം മുൻപാണ് അഷ്‌റഫ് കേരളത്തിലെത്തിയത്.
സ്വർണ്ണം തട്ടിയെടുക്കാൻ കൊടി സുനി നേരത്തെ തന്നെ സഹായിച്ചിരുന്നെന്ന് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജ്ജുൻ ആയങ്കി മൊഴി നൽകിയിരുന്നു.
Discussion about this post