തിരുവനന്തപുരം: എന്ത് വന്നാലും ശനിയും ഞായറും സംസ്ഥാനത്ത് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസിറുദ്ദീൻ. പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്, പേടിപ്പിക്കലൊന്നും വേണ്ടെന്നും നസിറുദ്ദീൻ പറഞ്ഞു.
700 ദിവസം പൂട്ടിയിട്ടു. ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്നും ടി നസിറുദ്ദീൻ ചോദിച്ചു. വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ടെന്നും നാൽപ്പത് വർഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസീറുദ്ദീൻ പറഞ്ഞു. ഇടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒന്നുകിൽ പൂർണ്ണമായും അടച്ചിടട്ടേ, എന്നിട്ട് വ്യാപാരികൾക്ക് ആവശ്യമുള്ളത് വീട്ടിൽ എത്തിക്കട്ടേയെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
ഇളവുകൾ എന്ന പേരിൽ നടക്കുന്നത് മണ്ടത്തരമാണെന്നാണ് വ്യാപാരികളുടെ നിലപാട്. പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കണമെന്നാണ് ആവശ്യം.
അതേസമയം വ്യാപാരികളും മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് നടക്കും. സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം നാളെയും നടക്കും.
Discussion about this post