ഡൽഹി: കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഉയർന്ന കൊവിഡ് നിരക്കുകൾ ആശങ്കയുളവാക്കുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്നാം തരംഗ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും കൊവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങൾ ജാഗ്രത ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൊവിഡ് കേസുകളുടെ എൺപത് ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളം, തമിഴ് നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേസുകൾ കൂടുതലുള്ള കേരളവും മഹാരാഷ്ട്രയും മൂന്നാം തരംഗത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ട് നടപടികൾ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളിൽ ജാഗ്രത പുലർത്തണം. പരിശോധന, കണ്ടെത്തൽ, ചികിത്സ, വാക്സിനേഷൻ എന്നിവയ്ക്ക് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഐസിയു കിടക്കകൾ സജ്ജീകരിക്കുന്നതിനും പരിശോധനകൾ വർദ്ധിപ്പിക്കുന്നതിനും ഫണ്ടുകൾ ലഭ്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അടുത്തയിടെ കേന്ദ്രസർക്കാർ അടിയന്തര കൊവിഡ് പ്രതിരോധ ഫണ്ടായി 23,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്നു.
അതേസമയം കേരളത്തിൽ കൊവിഡ് ബാധ ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 13,773 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അകെ 15,025 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതർ ഉള്ളത് കേരളത്തിലാണ്.
Discussion about this post