കൊച്ചി: സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാല പ്രവേശനം നല്‍കാവൂയെന്ന് നിർദ്ദേവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലയില്‍ പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുമ്പും സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങണം. സര്‍വകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഗവര്‍ണര്‍ സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഉപവാസ സമരം നടത്തിയിരുന്നു. സ്ത്രീധന സമ്പ്രദായവും സ്ത്രീധന പീഡനവും നാടിന് നാണക്കേടാണെന്നും സ്ത്രീധനത്തിനെതിരേ യോജിച്ച പോരാട്ടം ഉയര്‍ന്നുവരണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
മാത്രമല്ല സ്ത്രീധനത്തിനെതിരായി താന്‍ നടത്തിയ ഉപവാസ സമരത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post