ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടില്‍ മിഥുന്‍ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കല്‍ വീട്ടില്‍ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കല്‍ സ്വദേശി കളപ്പറമ്പിൽ വീട്ടില്‍ എബിന്‍ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടില്‍ കൃഷ്ണ പ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്.പി സി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.
ടോള്‍ പ്ലാസയില്‍ അക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ ആലുവയിലേക്കെത്താനും തീവണ്ടി മാര്‍ഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവര്‍ കാര്‍ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ വച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.
ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍ ശേഖരിക്കാന്‍ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോള്‍ നല്‍കേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുന്‍ വാക്കേറ്റത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാള്‍ കത്തിയും മറ്റും കയ്യില്‍ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടര്‍ന്നാണ് കുറുപ്പംപടിയില്‍ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസില്‍ നിന്നും കിട്ടിയ സൂചനകളെ തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറില്‍ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.
മിഥുന്‍ മുന്‍പ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോള്‍ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങള്‍ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും ഒളിസ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോന്‍ തച്ചേത്ത്, എഎസ്‌ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ ഷീബ അശോകന്‍, ജിജോ പി.എം, വിനോദ് കുമാര്‍ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.
Discussion about this post