ഗുവാഹാട്ടി: അധികാരമേറ്റത് മുതല്‍ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌റെ ഭാഗമായി പിടിച്ചെടുത്ത 163 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഹിമന്ത ബിശ്വ ശര്‍മയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അഗ്നിക്കിരയാക്കി. രണ്ടു ദിവസങ്ങളായി അസമിലെ നാല് സ്ഥലങ്ങളിലാണ് പൊതുജനമധ്യത്തില്‍ മുഖ്യമന്ത്രി മയക്കുമരുന്നിന് തീ കൊളുത്തിയത്. ‘അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം’ എന്ന പേരില്‍ അദ്ദേഹം തന്നെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രണ്ടിടങ്ങളിലായി മയക്ക് മരുന്നുകള്‍ കൂട്ടിയിട്ട് കത്തിച്ച അസം മുഖ്യമന്ത്രി നാഗോണിൽ ബുള്‍ഡോസര്‍ ഓടിച്ച് മദ്യകുപ്പികളക്കം നശിപ്പിച്ചത്. 18.82 കിലോഗ്രാം ഹെറോയിന്‍, 7944.72 കിലോഗ്രാം കഞ്ചാവ്, 67,371 കുപ്പി കഫ് സിറപ്പുകള്‍, 12ലക്ഷം മയക്കുമരുന്ന് ഗുളികകള്‍, 1.93 കിലോഗ്രാം മോര്‍ഫിന്‍, 3313 കിലോ ഒപിയം, 3 കിലോ മെതാംഫെറ്റാമിന്‍ എന്നിവയാണ് കഴിഞ്ഞ രണ്ടുമാസം കൊണ്ട് അസമില്‍ നിന്ന് പിടിച്ചെടുത്തത്. 1493 പേരെയാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം അറസ്റ്റുചെയ്തത്.
മയക്കുമരുന്ന് വ്യാപാരത്തെ സംസ്ഥാനത്ത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കാനാണ് തീയിലിട്ട് നശിപ്പിച്ചതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. “ഇത് മയക്കുമരുന്ന് വിപണിയിലെ വെറും 20 ശതമാനം മാത്രമാണ്. ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയാണ് മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ പ്രധാനം”. ഇടപാടുകാരില്‍ സര്‍ക്കാരിനകകത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
“അസമില്‍ നിന്നാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകളെത്തുന്നത്. മയക്കുമരുന്ന് നിര്‍മ്മാണവും വിതരണവും അവസാനിപ്പിക്കുന്നത് എന്‌റെ ഉത്തരവാദിത്ത്വമാണ്.” മയക്കുമരുന്ന് കടത്തുകാരേയും വില്‍പനക്കാരേയും നേരിടാന്‍ പോലീസിന് സമ്പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നതെന്നാണ് അസം മുഖ്യന്ത്രി പറഞ്ഞത്. സമൂഹത്തില്‍ മയക്കുമരുന്ന് ഇല്ലാതാക്കാന്‍ ഏതറ്റംവരേയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പുതന്നെ അസമില്‍ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചിരുന്നു. രണ്ടുമാസം മുമ്പ് ഹിമന്ത സര്‍ക്കാര്‍ അധികാരമേറ്റതോടെ നടപടികള്‍ ശക്തമാക്കി.
Discussion about this post