കൊച്ചി: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജയിൽ മോചനം ആവശ്യപ്പെട്ടു തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലെ പ്രതി കെ. എ. അനൂപിന് എറണാകുളം എൻ ഐ എ കോടതി ആറു വർഷം കഠിനതടവും 1,60,000 രൂപ പിഴയും വിധിച്ചു. ബസ് കത്തിക്കലിനു ശേഷം വിദേശത്തേക്കു കടന്ന അനൂപിനെ 2016 എപ്രിൽ എഴിനാണ് അറസ്റ്റ് ചെയ്തത്.
2005 സെപ്റ്റംബർ 9നാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു സേലത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് പ്രതികൾ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിനു സമീപം യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയ ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2009 ലാണ് എൻഐഎ യ്ക്ക് കൈമാറിയത്. തുടർന്ന് 2010 ലാണ് കുറ്റപത്രം നൽകിയത്. കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
തടിയന്റവിട നസീർ, സൂഫിയ മഅദനി,മജീദ് പറമ്പായി, അബ്ദുൽ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയിൽ, നാസർ, സാബിർ ബുഹാരി, ഉമ്മർ ഫാറൂഖ്, താജുദ്ദീൻ തുടങ്ങി 13 പ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്. ഇതിൽ തടിയന്റവിട നസീർ കോഴിക്കോട് ഇരട്ട സ്ഫോടനം, എടയ്ക്കാട് തീവ്രവാദ റിക്രൂട്മെന്റ് കേസ് എന്നിവയിലെ മുഖ്യപ്രതി കൂടിയാണ്.
Discussion about this post