ലാൽ ബഹദൂർശാസ്ത്രിക്കും ഗുല്‍സാരിലാല്‍ നന്ദയ്ക്കും ശേഷം നെഹ്രു കുടുംബത്തില്‍ നിന്നല്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ നേതാവായിരുന്നു പി വി നരസിംഹറാവു. 1991 ൽ റാവു പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന സമയത്ത് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ അത്ര ഭദ്രമൊന്നുമായിരുന്നില്ല. അതുകൊണ്ട് തന്നെ കരുതൽ സ്വര്‍ണ്ണം വില്ക്കാന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ പ്രധാനമന്ത്രിയായിരുന്ന റാവു അന്ന് ധനമന്ത്രിയായിരുന്ന മന്മോഹന്സിങിനോട് ആവശ്യപ്പെട്ടത് മറ്റൊരു കാര്യമായിരുന്നു. ലോകത്തിലെ അതിസമ്പന്നന്മാരിൽ ഒരാളായ ബ്രൂണൈ സുല്‍ത്താനെ കാണണം, സാമ്പത്തിക സഹായം ആവശ്യപ്പെടണം. പ്രത്യേക വിമാനം റെഡിയാണെന്നും ബ്രൂണൈയില്‍ പോയി സുല്‍ത്താനെ കണ്ടാല്‍ സാമ്പത്തിക സഹായം ഉറപ്പാണെന്നും റാവു മന്മോഹനോട് പറഞ്ഞു.
പക്ഷെ മന്മോഹന് ഇതിന് വഴങ്ങിയില്ല. ഒരു സുല്‍്ത്താന്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്നമല്ലിതെന്ന് മന്മോഹന് തറപ്പിച്ചു പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ധനമന്ത്രി തള്ളിക്കളഞ്ഞത് അന്ന് ഇന്ദ്രപ്രസ്ഥത്തിൽ രഹസ്യമായ പരസ്യമായതും, ഇന്ത്യ പ്രതിസന്ധി തരണം ചെയ്തതുമെല്ലാം പിന്നീടുണ്ടായ ചരിത്രം. എന്നാൽ ഇതിൽ ഒരു ചോദ്യമുണ്ട്. കേന്ദ്രമന്ത്രി സഭ സ്വർണ്ണം വിൽക്കാൻ തീരുമാനിച്ചിട്ടും ബ്രൂണെ സുൽത്താനെ കാണാൻ റാവു ആവശ്യപ്പെട്ടത് ആരുടെ അജണ്ട പ്രകാരമായിരുന്നു? ആരായിരുന്നു ആ ഇടനിലക്കാരൻ എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ ചന്ദ്രസ്വാമി. 1990 കാലഘട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ പോലും നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്ന ഉപജാപകൻ.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ട മനുഷ്യ ദൈവങ്ങളിൽ അതിശക്തൻ എന്ന് തന്നെ പറയാം ചന്ദ്രസ്വാമിയെ. കഴുത്തിൽ കനത്ത സ്വർണ്ണ മാലയും നെറ്റിയിൽ സിന്ദൂര തിലകവും, സിൽക്ക് ജൂബയ്യും അണിഞ്ഞെത്തുന്ന ചന്ദ്രസ്വാമിക്ക് മുന്നിൽ രാജ്യത്തിനകത്തെയും,പുറത്തെയും വ്യവസായ, രാഷ്ട്രീയ പ്രമുഖന്മാർ പഞ്ചപുച്ഛമടക്കി നിന്നു.
1949 ൽ ജനിച്ച ചന്ദ്രസ്വാമിയുടെ യഥാർത്ഥ പേര് നേമി ചന്ദ്, ജൈനമതവിശ്വാസികളായിരുന്നു മാതാപിതാക്കൾ. പിതാവ് ധരംചന്ദ് ജെയിൻ രാജസ്ഥാനിലെ ബെഹ്റോ സ്വദേശി. ചന്ദ്രസ്വാമി കുട്ടിയായിരുന്നപ്പോൾ തന്നെ പിതാവ് ഹൈദരാബാദിലേക്ക് മാറി. ചെറുപ്പം മുതലേ തന്ത്ര പഠനത്തിലേക്ക് ചന്ദ്രസ്വാമി ആകർഷിക്കപ്പെട്ടിരുന്നു. ബീഹാറിലെ കാടുകളിൽ കുറച്ചു കാലം താമസിച്ച ചന്ദ്രസ്വാമി നാലുവർഷത്തിനുശേഷം മടങ്ങിയെത്തിയത് അസാധാരണ ശക്തികൾ നേടിയെന്ന അവകാശവാദത്തോടെയായിരുന്നു. പ്രധാനമന്ത്രി നരസിംഹറാവുമായുള്ള ബന്ധമാണ് ചന്ദ്രസ്വാമിയുടെ ജീവിതം മാറ്റിമറിച്ചത്.
1991 ൽ റാവു പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിനു പിന്നാലെ ഡൽഹിയിലെ ഖുതുബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിൽ ചന്ദ്രസ്വാമി വിശ്വ ധർമ്മായതൻ സനാഥൻ എന്നറിയപ്പെടുന്ന ഒരു ആശ്രമം പണിതു. ആശ്രമത്തിനുള്ള സ്ഥലം ഇന്ദിരാഗാന്ധി നേരത്തേ ചന്ദ്രസ്വാമിക്ക് അനുവദിച്ചിരുന്നു .
നാല് നിലക്കെട്ടിടമായ ചന്ദ്രസ്വാമിയുടെ ഡല്‍ഹിയിലെ ആശ്രമത്തില്‍ പോകുന്നവര്‍ക്ക് നിരീക്ഷണ സംവിധാനം പിന്തുടരുന്നതായി അനുഭവപ്പെടുമായിരുന്നു. എല്ലാ റൂമിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. മൂന്നാം നിലയിലെ തന്റെ സ്വകാര്യ മുറിയിലെ വലിയ സ്ക്രീനില്‍ ചന്ദ്രസ്വാമി എല്ലാം കാണും.
ബ്രൂണൈ സുൽത്താൻ, ബഹ്റൈനിലെ ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ, നടി എലിസബത്ത് ടെയ്ലർ, ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ, ആയുധ വ്യാപാരി അദ്നാൻ ഖഷോഗി, ദാവൂദ് ഇബ്രാഹിം, ടൈനി റോളണ്ട് തുടങ്ങി അക്കാലത്ത് ചന്ദ്രസ്വാമിയുടെ ആത്മീയ ഉപദേശം ലഭിക്കാത്തവർ കുറവായിരുന്നു
ഇന്ത്യന്‍ നേതാക്കളോട് മാത്രമായിരുന്നില്ല സ്വാമിയുടെ ബന്ധങ്ങള്‍. ബ്രിട്ടണിലെ ഉരുക്കുവനിത മാര്‍ഗരറ്റ് താച്ചറെ കയ്യിലെടുക്കാനും സ്വാമിക്കു കഴിഞ്ഞു. മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നും 11 വര്‍ഷം ഭരിക്കുമെന്നും സ്വാമി പ്രവചിച്ചിരുന്നു. അത് സത്യമായെന്നും താച്ചര്‍ സ്വാമിയുടെ കടുത്ത ആരാധികയായി മാറിയെന്നും മുന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും നയതന്ത്രപ്രതിനിധിയുമായ നട്വര് സിംഗ് സിംഹങ്ങള്‍ക്കൊപ്പമുള്ള നടത്തം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
എന്നാൽ ഈ ബന്ധങ്ങളെല്ലാം സാമ്പത്തിക, ആയുധ കടത്തിനു ചന്ദ്രസ്വാമി മറയാക്കുകയായിരുവെന്നാണ് പറയപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പുകളിലൂടെയാണ് ചന്ദ്രസ്വാമി വിവാദതലക്കെട്ടുകളില്‍ ഇടംപിടിച്ചത്. ലണ്ടനിലുള്ള ബിസിനസുകാരനില്‍ നിന്നു പണം തട്ടിയ കേസില്‍ 1996ലാണ് ആദ്യമായി ചന്ദ്രസ്വാമി അറസ്റ്റിലായത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിനായിരുന്നു അറസ്റ്റ്. ആയുധവ്യാപാരി അഡ്നന് ഖസോഗിയുമായുള്ള നിയമം ലംഘിച്ചുള്ള ഇടപാടുകളുടെ രേഖകള്‍ സ്വാമിയുടെ ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഖാഷോഗിയ്ക്ക് 11 മില്യണ്‍ ഡോളര്‍ പണം കൈമാറിയതിന്റെ ഡ്രാഫ്റ്റ് രേഖകളൂം കണ്ടെത്തിയിരുന്നു.
ചന്ദ്രസ്വാമിക്കെതിരെ നടപടിയെടുക്കാന്‍ റാവുവിന് മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. 1996ല്‍ നരസിംഹ റാവു അധികാരം ഒഴിയുന്നതിന് മുമ്പ് തന്നെ ചന്ദ്രസ്വാമിയെ സിബിഐ അറസ്റ്റ് ചെയ്തു.
കൂട്ടാളി വിക്രം സിങ്ങിനൊപ്പം 1992ല്‍ 30 ലക്ഷം രൂപ വിലവരുന്ന 10,500 ഡോളര്‍ പ്രകാശ്ചന്ദ്ര യാദവ് എന്നൊരാളില്‍ നിന്നു റിസർവ് ബാങ്ക് അനുമതി കൂടാതെ വാങ്ങിയിരുന്നു ചന്ദ്രസ്വാമി. വി.പി. സിങ് പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ഉയര്‍ന്ന സെയ്ന്റ് കിറ്റ്സ് ബാങ്കിടപാടു കേസില്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടും സ്വാമിക്കെതിരെ കേസുണ്ടായിരുന്നു. ഈ കേസില്‍ പിന്നീട് അദ്ദേഹം കുറ്റവിമുക്തനായി.
രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടും ചന്ദ്രസ്വാമി ആരോപണവിധേയനായിരുന്നു. രാജീവ് വധത്തെക്കുറിച്ചന്വേഷിച്ച ജെയിന് കമ്മിഷന് റിപ്പോര്‍ട്ടില്‍ സാമ്പത്തിക ഇടനിലക്കാരനായാണ് സ്വാമിയുടെ പേര് പറഞ്ഞിരിക്കുന്നത്.
ചന്ദ്രസ്വാമിയുടെ ആശ്രമത്തിലെ റെയ്ഡില്‍ 1994ലും 96നും ഇടയ്ക്ക് ആശ്രമത്തിന് ലഭിച്ച 20 ലക്ഷം രൂപ സംഭാവന സംബന്ധിച്ച രേഖകള്‍ സിബിഐ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നുള്ള സംഭാവന 2.07കോടി രൂപ. ഇന്ത്യയ്ക്കകത്ത് നിന്ന് ആകെ 1.27 കോടി രൂപ. വിദേശ സംഭാവനകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ തായ്ലാന്ഡ്, സിംഗപ്പൂര്‍, യുകെ, കാനഡ, യുഎസ് എന്നിവിടങ്ങളിലേയ്ക്കെല്ലാം നീണ്ടു.
എൽ ടി ടി ഇക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ പോലും ചന്ദ്രസ്വാമിക്ക് പങ്കുണ്ടായിരുന്നുവെന്നാണ് ജയിൻ കമ്മീഷന്റെ കണ്ടെത്തൽ. രാജീവ് ഗാന്ധിയുടെ കാലത്ത് വിദേശത്തേയ്ക്ക് പോകാൻ അനുവദിക്കാതിരുന്നത് ചന്ദ്രസ്വാമിയിൽ പക വളർത്തിയതായാണ് ജയിൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 2009 ൽ അദ്ദേഹത്തിന്റെ യാത്രാ വിലക്ക് സുപ്രീം കോടതി പിൻവലിക്കുകയും വിദേശത്തേക്ക് പോകാൻ അനുവദിക്കുകയും ചെയ്തിരുന്നു. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉൾപ്പെട്ടിരുന്ന ഇദ്ദേഹത്തെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ചിരുന്നു
2011ല്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് സുപ്രീംകോടതി ചന്ദ്രസ്വാമിക്ക് ഒമ്പത് കോടി രൂപ പിഴയിട്ടിരുന്നു. ഇതിന് ശേഷം ഏറെക്കുറെ വാര്‍ത്തകളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു ചന്ദ്രസ്വാമി. 2017 ൽ വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു ചന്ദ്രസ്വാമിയുടെ മരണം.
Discussion about this post