മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുണ്ടായ കനത്ത മഴയെത്തുടർന്നു കൊങ്കൺ റെയിൽവേ റൂട്ടിലെ ട്രെയിൻ സർവീസ് നിർത്തി. ഇതുവരെ ഒൻപത് ട്രെയിനുകൾക്കാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രെയിനുകൾ റൂട്ട് മാറ്റി വിടുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ആണു ചെയ്തിട്ടുള്ളത്. ഇതോടെ ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
രത്‌നഗിരിയിലെ ചിപ്ലുണിനും കാമാത്തെ സ്റ്റേഷനുകൾക്കുമിടയിലുള്ള വസിഷ്ഠി നദിയിലെ പാലത്തിൽ ജലനിരപ്പ് അപകടനിരക്കിനു മുകളിലെത്തിയതോടെയാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതെന്നു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊങ്കൺ റെയിൽവേ റൂട്ടിലെ വിവിധ സ്റ്റേഷനുകളിൽ 5,500-6,000 യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ ട്രെയിനുകളിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നു കൊങ്കൺ റെയിൽവേ വക്താവ് ഗിരീഷ് കറന്റികർ പറഞ്ഞു. എല്ലാ യാത്രക്കാർക്കും ചായ, ലഘുഭക്ഷണം, വെള്ളം എന്നിവ നൽകാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചു ദിവസങ്ങൾക്കിടെ കൊങ്കൺ റെയിൽവേ റൂട്ടിലുണ്ടാകുന്ന രണ്ടാമത്തെ യാത്രാ തടസ്സമാണിത്.
Discussion about this post