കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ ജ്വലിക്കുന്ന വിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം. 22 വർഷങ്ങൾക്ക് മുൻപാണ് കാർഗിലിൽ ഇന്ത്യയുടെ ധീരസൈനികർ രാജ്യത്തിന്റെ യശ്ശസ്സുയർത്തി ത്രിവർണ്ണ പതാക പാറിച്ചത്. പാകിസ്ഥാൻ പട്ടാളം പിടിച്ചെടുത്തിരുന്ന പ്രദേശങ്ങളെല്ലാം ഇന്ത്യ തിരിച്ചെടുത്തു. ആ മഹാവിജയത്തിന്റെ സ്മരണയിലാണ് രാജ്യം കാർഗിൽ വിജയ ദിവസം ആചരിക്കുന്നത്.
1999 മെയ് മാസത്തിൽ ഇന്ത്യൻ സേനയുടെ റോന്തുചുറ്റൽ സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതാകുന്നതോടെയാണ് യുദ്ധത്തിന്റെ തുടക്കം. മേയ് 25ന് പരിശോധന നടത്തിയ ഇന്ത്യൻ കരസേന, 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം പാകിസ്ഥാൻ പട്ടാളവും ഭീകരരും നുഴഞ്ഞു കയറിയിരിക്കുന്നതായി റിപ്പോർട്ട് നൽകി.
തുടർന്ന് കരസേനയും വ്യോമസേനയും സംയുക്തമായി ആക്രമണം ആരംഭിച്ചു. മേയ് 26-ന് വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലെഫ്റ്റനന്റ് കേണൽ നചികേത പാകിസ്ഥാന്റെ പിടിയിലായി. നിയന്ത്രണ രേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 പാകിസ്ഥാൻ വെടിവെച്ചിട്ടു. സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജ വീരമൃത്യു വരിച്ചു.
ജൂൺ 3-ന് ലെഫ്റ്റനന്റ് കേണൽ നചികേതയെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. ജൂൺ 6-ന് കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേന നടത്തിയ ശക്തമായ ആക്രമണത്തിൽ പാകിസ്ഥാന് അടിപതറി. ജൂൺ 10-ന് ആറു സൈനികരുടെ വികൃതമാക്കിയ മൃതദേഹങ്ങൾ ഇന്ത്യക്ക് കൈമാറിക്കൊണ്ട് പാകിസ്ഥാൻ അവരുടെ വിനാശകാരിയായ സംസ്കാരം വെളിപ്പെടുത്തി.
ഇതിൽ വർദ്ധിത രോഷം പൂണ്ട ഇന്ത്യൻ സൈന്യം നടത്തിയ സംഹാര താണ്ഡവത്തിനൊടുവിൽ ജൂൺ 13ന് തോളോലിംഗ് കൊടുമുടി വിട്ട് പാക് സേന പിന്തിരിഞ്ഞോടി. അവിടെയും പാകിസ്ഥാനെ നിലം തൊടാൻ അനുവദിക്കാതെ മുന്നേറിയ ഇന്ത്യ ജൂലൈ 4ന് ടൈഗർ ഹിൽസും പിടിച്ചെടുത്തു. ഇതോടെ നിൽക്കക്കള്ളിയില്ലാതായ പാക് പട കാർഗിലിൽ നിന്ന് പിൻമാറ്റം ആരംഭിച്ചു. ബതാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ ജൂലായ് 16നുള്ളിൽ സ്ഥലം കാലിയാക്കിക്കൊള്ളണമെന്ന് പാകിസ്ഥാന് അന്ത്യശാസനം നൽകി.
പറഞ്ഞതിലും നേരത്തെ പാകിസ്ഥാൻ തോൽവി സമ്മതിച്ച് പിന്മാറ്റം പൂർത്തിയാക്കിയതോടെ ജൂലൈ 14ന് ‘ഓപ്പറേഷൻ വിജയ്‘ വിജയകരമായി പൂർത്തീകരിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു.
മിഗ് 27, മിഗ് 21, എം ഐ 17, മിറാഷ് 2000, ജാഗ്വർ, മിഗ് 25, എന്നിവയായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ മിന്നൽപ്പിണരുകൾ. 155 എം.എം. എഫ്.എച്ച്. 77-ബി ബൊഫോഴ്‌സ് തോക്കുകൾ, 105 എം.എം. ഫീൽഡ് ഗൺ, 160 എം.എം. മോർട്ടോർ, 122 എം.എം. മോർട്ടോർ, ബി.എം. 21 ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ എന്നിവയായിരുന്നു ഇന്ത്യൻ കരസേനയുടെ കരുത്ത്.
യുദ്ധത്തിൽ ആകെ 2.5 ലക്ഷം ഷെല്ലുകളും ബോംബുകളും റോക്കറ്റുകളും ഇന്ത്യ വർഷിച്ചു. ദിവസവും 300 തോക്കുകളും പീരങ്കികളും ലോഞ്ചറുകളും ശത്രുവിന്റെ നെഞ്ചിൽ തീമഴയായി പെയ്തിറങ്ങി. രാജ്യത്തിനു വേണ്ടി 527 മഹാവീരന്മാർ വീരമൃത്യു വരിച്ചു. പാക് പക്ഷത്ത് പ്രവചനാതീതമായ നാശങ്ങൾ ഇന്ത്യ വരുത്തി വെച്ചു.
Discussion about this post