മുസ്‌ലിം സമുദായത്തിനിടയിലെ ബഹുഭാര്യത്വ ആചാരം നിരോധിക്കണമെന്നും ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾക്ക് കർശനമായ നിയമപരിരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളൻ (BMMA) സഹസ്ഥാപക സാകിയ സോമൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നടപടി. ബഹുഭാര്യത്വം കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും രണ്ടാം വിവാഹത്തിന് ശേഷം ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വവും നിയമപരമായ അവകാശങ്ങളും ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നത് കൊണ്ടുമാത്രം ബഹുഭാര്യത്വം പൂർണ്ണമായി അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം. നിലവിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്ത് മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക നിയമനിർമ്മാണം വേണം. ഇതിനായി ‘മുസ്‌ലിം മോഡിഫൈഡ് കോഡ്’ നടപ്പിലാക്കണമെന്നും, അതിലൂടെ മുസ്‌ലിം വിവാഹങ്ങളും വിവാഹബന്ധം വേർപെടുത്തലുകളും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ബിഎംഎംഎ ആവശ്യപ്പെട്ടു. മുത്തലാഖ് കേസിലെ നിർണ്ണായക ഹർജിക്കാരിൽ പ്രമുഖരായിരുന്നു ബിഎംഎംഎ.
തങ്ങൾ നടത്തിയ പഠന റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും സംഘടന കോടതിക്ക് മുന്നിൽ സമർപ്പിച്ചു. 2,500-ഓളം മുസ്‌ലിം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 85 ശതമാനം പേരും ബഹുഭാര്യത്വം നിയമപരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ബഹുഭാര്യത്വം സ്വീകരിച്ച 79 ശതമാനം കേസുകളിലും ആദ്യ ഭാര്യ അറിയാതെയാണ് ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചത്. 54 ശതമാനം സ്ത്രീകളും രണ്ടാം വിവാഹത്തിന് ശേഷം പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. 50 ശതമാനത്തോളം സ്ത്രീകൾ കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവും നേരിടുമ്പോൾ 36 ശതമാനം പേർക്ക് ഭർത്താവിൽ നിന്ന് യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിഷയം ഭരണഘടനാ ബെഞ്ചിന്റെയോ മറ്റ് ഉന്നത ബെഞ്ചിന്റെയോ പരിഗണനയിലേക്ക് വിടുന്നതിലടക്കം കേന്ദ്ര സർക്കാരിന്റെ മറുപടിക്ക് ശേഷം കോടതി തീരുമാനം കൈക്കൊള്ളും.







