ന്യൂഡൽഹി : 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഡൽഹിയിലെ കർക്കർഡൂമ അഡീഷണൽ സെഷൻസ് കോടതിയാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. താഹിർ ഹുസൈന് പുറമെ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജാവേദ്, അനസ്, നാസിം, കാസിം എന്നീ മറ്റ് നാല് കൂട്ടുപ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ തന്നെയാണ് ചുമത്തിയിരിക്കുന്നത്. ദാരുണമായ ഈ കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും ഡൽഹി പോലീസും പ്രോസിക്യൂഷനും വാദിച്ചെങ്കിലും, പ്രതികൾക്ക് ഭാവിയിൽ മാനസീകമാറ്റം വരാനുള്ള സാധ്യത മുൻനിർത്തി കോടതി ജീവപര്യന്തം ശിക്ഷയിൽ ഒതുക്കുകയായിരുന്നു.
2020 ഫെബ്രുവരിയിൽ അരങ്ങേറിയ ഭീകരമായ വർഗീയ കലാപത്തിനിടെയാണ് 26-കാരനായ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ അക്രമികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചന്ദ് ബാഗ് പ്രദേശത്തെ വലിയ അഴുക്കുചാലിൽ തള്ളുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ഏൽപ്പിച്ച 18 മുറിവുകൾ ഉൾപ്പെടെ ആകെ 51 പരിക്കുകൾ ഇയാളുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. ജനപ്രതിനിധിയായി ഇരുന്നുകൊണ്ട് സ്വന്തം കെട്ടിടവും പദവിയും ദുരുപയോഗം ചെയ്ത് അക്രമങ്ങൾക്ക് സഹായമൊരുക്കിയ താഹിർ ഹുസൈന്റെ പങ്ക് അതീവ ഗുരുതരമാണെന്ന് പോലീസ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ തെളിവുകൾ സഹിതം വ്യക്തമാക്കിയിരുന്നു.
കേസിൽ വിധി പറഞ്ഞ ജഡ്ജ് പ്രവീൺ സിങ്, കുറ്റകൃത്യത്തിന്റെ സ്വഭാവം തികച്ചും അറപ്പുളവാക്കുന്നതും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് എടുത്തുപറഞ്ഞു. കൊലപാതകത്തിന് ശേഷവും മൃതദേഹത്തോട് കാട്ടിയ ക്രൂരത ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിച്ച ഒന്നാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പ്രതികളെ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകൾ പൂർണ്ണമായി അടഞ്ഞിട്ടില്ലെന്ന് വിലയിരുത്തി. അനധികൃതമായി തടഞ്ഞുവെക്കൽ, കലാപം സൃഷ്ടിക്കൽ, കൊലപാതകം തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്.







