കട്ടപ്പന: ഉപ്പുതറയില്‍ രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് കല്ലുമഴ പെയ്തത് പരിസരവാസികൾക്ക് ആശങ്കയുളവാക്കി. ഭീതിയിലായ കുടുംബങ്ങളെ റവന്യൂ അധികൃതര്‍ മാറ്റി പാര്‍പ്പിച്ചു. പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ഭൗമശാസ്ത്രജ്ഞരുടെ സംഘം സ്ഥലം സന്ദര്‍ശിക്കും.
മൂന്നാഴ്ച മുമ്പാണ് ഉപ്പുതറ വളകോട് പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെയും വീടുകള്‍ക്ക് മുകളിൽ കല്ലുകള്‍ മഴപോലെ വീഴുന്നത്. മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടി. ആദ്യം ചെറിയ തോതില്‍ രാത്രിയാണ് കല്ലുകള്‍ വീണിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കല്ലുവീഴാന്‍ തുടങ്ങിയതോടെ ഇരുവീട്ടുകാരും വാഗമണ്‍ പൊലീസില്‍ പരാതി നല്കി.
രാത്രിയും പകലും ഒരുപോലെ കല്ലുകള്‍ വീഴുന്നത് പതിവായതോടെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ ഭയമായി. രണ്ടു വീടുകളിലുമായി വയോധികര്‍ക്ക് പുറമെ ആറ് കുട്ടികളുമുണ്ട്. കല്ല് വീഴുന്നതിനാല്‍ കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടുകാര്‍. വീടുകള്‍ ഇരിക്കുന്ന ഭൂമിയുടെ ഒരുഭാഗം ഇടിയുകയും ഒരു വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും കാന്തിക പ്രതിഭാസമാകാം കല്ലു മഴക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് പഠിക്കാനാണ് ഭൗമശാസ്ത്ര സംഘം സ്ഥലം സന്ദര്‍ശിക്കുന്നത്.
Discussion about this post