ഡൽഹി : ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ (88) വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയിലായിരുന്നു അന്ത്യം. 1956-ല്‍ മലേഷ്യയില്‍ നടന്ന സെല്ലാഞ്ചര്‍ ഇന്റര്‍നാഷണല്‍ കിരീടം നേടിയതോടെ ബാഡ്മിന്റണില്‍ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് നന്ദു നടേക്കര്‍.
1954-ല്‍ നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും അദ്ദേഹത്തിനായി. നൂറോളം ദേശീയ – അന്തര്‍ ദേശീയ കിരീടങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
1951-നും 1963-നും ഇടയില്‍ തോമസ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന നന്ദു നടേക്കര്‍ 16 സിംഗിള്‍സ് മത്സരങ്ങളില്‍ 12-ലും 16 ഡബിള്‍സ് മത്സരങ്ങളില്‍ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്.
1959, 1961, 1963 എന്നീ വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ രാജ്യത്തെ നയിക്കാനും സാധിച്ചു. 1961-ല്‍ അര്‍ജുന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1965-ല്‍ ജമൈക്കയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
Discussion about this post