തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുന്‍മന്ത്രിയുടെ വിമര്‍ശനം. ചെറുകിട, പരമ്പരാഗത തൊഴില്‍ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
”ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ . കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണം. ഓണം റിബേറ്റ് 10% കൂട്ടണം. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണം”. കെ.കെ.ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച തരത്തിലുള്ള വിമര്‍ശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സര്‍ക്കാര്‍ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ശൈലജയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
Discussion about this post