കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റൾ നൽകിയയാളെ ബിഹാറിൽ നിന്ന്അറസ്റ് ചെയ്തു. ബിഹാർ മുൻഗർ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാർ മോദി (21)യെയാണ് കോതമംഗലം എസ്ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഖിലിന്റെ സുഹൃത്തിൽ നിന്നാണു തോക്ക് നൽകിയയാളെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചതെന്നാണു സൂചന.
ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി. തുടർന്നു മജിസ്ട്രേട്ട് അശ്വിനി കുമാർ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചു.
രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബർ ടാക്സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. പട്നയിൽനിന്ന് ഇയാളുടെ സഹായത്തോടെ രഖിൽ മുൻഗറിൽ എത്തിയെന്നാണ് സൂചന.
പിടികൂടുമ്പോൾ സോനുവിന്റെ സംഘം എതിർത്തെങ്കിലും മുൻഗർ എസ്പിയുടെ സ്ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഇവർ കടന്നു കളഞ്ഞു.
Discussion about this post