കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസ് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഗൂഢപദ്ധതിയെന്നാണ് കൊണ്ടോട്ടി പൊലീസ് പറയുന്നത്. അന്വേഷണസംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടത്.
സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ റിയാസ് എന്നൊരു പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ ഫോൺ കസ്റ്റഡിയിലെടുത്തെങ്കിലും എല്ലാ വിവരങ്ങളും മായ്ച്ചു കളഞ്ഞിരുന്നു. സാങ്കേതിക വിദഗ്ദ്ദരുടെ സഹായത്തോടെ ഫോണിലെ സന്ദേശങ്ങൾ വീണ്ടെടുത്തപ്പോൾ ആണ് പൊലീസിനെ ഞെട്ടിച്ചു കൊണ്ട് കൊലപാതകപദ്ധതിയുടെ വിവരങ്ങൾ വ്യക്തമായത്.
സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിക്കയച്ച വാട്സാപ്പ് സന്ദേശത്തിലാണ് റിയാസ് എന്ന കുഞ്ഞീതു കൊലപാതക പദ്ധതിയെപ്പറ്റി പറയുന്നത്. തുടർന്ന് റിയാസിനെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക പദ്ധതിയുടെ കാര്യം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് റിയാസിനെതിരെ കേസെ് എടുത്തിട്ടുണ്ട്.
Discussion about this post