പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ബ്രാൻഡിംഗുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിന്റെ നിലപാടിനെതിരെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെയും കടുത്ത രാഷ്ട്രീയ ആക്രമണവുമായി എ.എ. റഹീം എംപി. കെ.എം. ഷാജിക്ക് പാണക്കാട്ടല്ല, മറിച്ച് നാഗ്പൂരിലെ മോദിയാണ് തങ്ങളെന്ന് റഹീം പരിഹസിച്ചു. മോദിയുടെ പദ്ധതികളുടെ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവരുകൾ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ബ്രാൻഡിംഗ് നിബന്ധനകൾ കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെയാണ് എൽഡിഎഫ് കടുത്ത പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുന്നത്. മനസ്സിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് കെ.എം. ഷാജിയെന്ന് റഹീം പരിഹസിച്ചു.
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എന്നാൽ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണെന്ന് എ.എ. റഹീം ചൂണ്ടിക്കാട്ടി. ‘സൗജന്യം കിട്ടിയ വീട്ടിൽ കിടക്കുന്നവനാണ്’ എന്ന ബോധം ഗുണഭോക്താക്കളിൽ ഉണ്ടാക്കുന്നത് മനുഷ്യന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ അല്പത്തം ആവർത്തിക്കാൻ ലീഗിനും യുഡിഎഫിനും എന്ത് രാഷ്ട്രീയ ബാധ്യതയാണുള്ളതെന്ന് വ്യക്തമാക്കണം. കെ.എം. ഷാജിയുടെ ഈ നിലപാട് തന്നെയാണോ മുസ്ലിം ലീഗിനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
നഗരങ്ങളിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ നൽകുന്ന ആകെ നാല് ലക്ഷം രൂപയിൽ വെറും 1.5 ലക്ഷം രൂപ മാത്രമാണ് കേന്ദ്ര വിഹിതമെന്ന് എംപി വ്യക്തമാക്കി. ബാക്കി തുക സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് കണ്ടെത്തുന്നത്. “കഴിഞ്ഞ പിണറായി വിജയൻ സർക്കാർ സംസ്ഥാനത്ത് 5,00,783 വീടുകൾ ഉറപ്പാക്കി. ഒരു ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിലൊന്നിൽ പോലും ലൈഫ് പദ്ധതിയുടെ ഒരടയാളം പോലും പതിപ്പിക്കാൻ എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തോട് പൊരുതി മലയാളിയുടെ ആത്മാഭിമാനം കാത്തു. ലോഗോ ബ്രാൻഡ് ചെയ്യാത്തതിനാൽ കേന്ദ്ര വിഹിതം തടഞ്ഞുവെച്ചപ്പോഴും ഞങ്ങൾ കീഴടങ്ങിയില്ല. എന്നാൽ ഇന്നത്തെ യുഡിഎഫ് സർക്കാർ മലയാളിയുടെ ആത്മാഭിമാനത്തെ മോദിയുടെ മുന്നിൽ പണയം വയ്ക്കുകയാണ്.” – എ.എ. റഹീം ആരോപിച്ചു.









