വയനാട്: അജ്ഞാത രൂപങ്ങളുടെ വിളയാട്ടത്തിൽ ഭയന്ന് വയനാട്ടിലെ പനമരം ഗ്രാമം. അര്‍ദ്ധരാത്രി ശക്തമായി വാതിലിലും ജനലിലും ഇടിക്കുകയും വീട്ടുകാരെ ഭയപ്പെടുത്തുകയും ചെയ്ത ശേഷം ഇരുട്ടിലേക്ക് ഭീകര രൂപങ്ങൾ ഓടി മറയുന്നതായാണ് നാട്ടുകാരുടെ പരാതി.
പനമരം നടവയല്‍ റോഡില്‍ കായക്കുന്ന് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ 2 വീടുകളില്‍ ഒരേസമയം അജ്ഞാത സംഘം വാതിലിലും ജനലിലും ശക്തമായി അടിച്ചു വീട്ടുകാരെ ഭയപ്പെടുത്തി. രാത്രി 9.20ന് അടുത്തടുത്ത വീടുകളായ വടക്കേ കണ്ണമംഗലത്ത് ജോസ്, കട്ടക്കയം ബിനു എന്നിവരുടെ വീടുകളിലാണ് അജ്ഞാത സംഘം എത്തി വാതിലില്‍ തട്ടിയത്.
തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ച് അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായ രീതിയില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന് 3 ആഴ്ച മുന്‍പ് ആലുങ്കത്താഴെ ചെക്കിട്ട റോഡില്‍ രാത്രി 10 മണിയോടെ പ്രദേശത്തെ യുവാക്കള്‍ 2 അജ്ഞാതരെ കണ്ട് പിന്തുടര്‍ന്നെങ്കിലും കാടുപിടിച്ച സ്ഥലത്തേക്ക് ഓടി മറഞ്ഞ ഇവരെ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇരട്ടക്കൊലപാതകം നടന്ന വീടിന് 4 കിലോമീറ്ററിനുള്ളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നതാണ് ഭയാനകം. ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും കൊലയാളികളെ കണ്ടെത്താന്‍ സാധിക്കാത്തതും ഇരട്ടക്കൊലപാതക ശേഷം ഇതിന്റെ ഒന്നര കിലോമീറ്ററകലെ രാത്രി 11 മണിയോടെ വാഹനത്തിൽ അജ്ഞാത സംഘമെത്തിയതും ജനങ്ങളെ ഭയപ്പെടുത്തുന്നു.
Discussion about this post