കൊളംബോ: ശ്രീലങ്കയെ ലക്ഷ്യമിട്ട് വീണ്ടും ചൈനീസ് കപ്പൽ. ലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ ചൈന വീണ്ടും ശ്രീലങ്കയോട് അനുമതി തേടിയതായി റിപ്പോർട്ട്. കപ്പൽ നങ്കൂരമിടുന്നതിനായി ചൈന അനുമതി തേടിയിട്ടുണ്ടെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ അറിയിച്ചു.
കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനുൾപ്പെടെ ശേഷിയുള്ള ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. യുവാൻ വാംഗ് 5 എന്ന കപ്പലാണ് ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടിരുന്നത്. ഇതിൽ ഇന്ത്യ അന്ന് ആശങ്ക ഉന്നയിച്ചിരുന്നു. ഇപ്പോൾ വീണ്ടും ചൈനീസ് ബ്രോഡ്കാസ്റ്റർ ഷി യാൻ എന്ന കപ്പലിനായാണ് ചൈന അനുമതി തേടിയിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യവും ശ്രീലങ്കയിലെ ചൈനീസ് സ്വാധീനവും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംശയത്തോടെ കാണുന്നതുകൊണ്ടു തന്നെ ഇന്ത്യ നിരീക്ഷണം സുശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, നങ്കൂരമിടാൻ അനുമതി തേടിയിരിക്കുന്നത് ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. സമുദ്ര ശാസ്ത്രം, മറൈൻ ജിയോളജി, മറൈൻ ഇക്കോളജി എന്നീ രംഗത്ത് ഗവേഷണങ്ങൾ നടത്തുന്ന കപ്പലാണിതെന്ന് ചൈന പറയുന്നു. എന്നാൽ, ചാരക്കപ്പൽ തന്നെയാണെന്ന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post